ന്യൂഡൽഹി: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി പത്ത് ദിവസത്തേക്ക് മാറ്റി. കേസിൽ വിചാരണ കോടതി വിധിച്ച നഷ്ടപരിഹാര തുക ലഭിച്ചിട്ടില്ലെന്ന് ചന്ദ്രബോസിന്റെ ഭാര്യ നൽകിയ അപേക്ഷയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. വ്യവസായി മുഹമ്മദ് നിഷാമിനും സംസ്ഥാന സർക്കാരിനുമാണ് നോട്ടീസ് നൽകിയത്.
വിചാരണക്കോടതി വിധിച്ച 50 ലക്ഷം രൂപ നഷ്ടപരിഹാരം പ്രതിയോ സർക്കാരോ നൽകണമെന്നായിരുന്നു ഉത്തരവ്. എന്നാൽ ഇതുവരെ തുക ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചന്ദ്രബോസിന്റെ കുടുംബം കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയിരിക്കുന്നത്. ഇക്കാര്യം വിശദമായി പരിശോധിക്കാമെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ചന്ദ്രബോസിന്റെ ഭാര്യയ്ക്കായി അഭിഭാഷകൻ എം.ആർ. അഭിലാഷ് കോടതിയിൽ ഹാജരായി.
അതേസമയം ശിക്ഷാവിധിക്കെതിരായ നിഷാമിന്റെ അപേക്ഷയിൽ ഇടക്കാല ജാമ്യം നൽകുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സംസ്ഥാന സർക്കാരിന്റെ നിലപാട് തേടി. ഏഴ് ദിവസത്തിനകം മറുപടി നൽകാനാണ് കോടതി നിർദേശിച്ചത്. ഇടക്കാല ജാമ്യം നൽകാൻ കോടതി തയ്യാറായിരുന്നുവെങ്കിലും സംസ്ഥാന സർക്കാർ കടുത്ത എതിർപ്പ് അറിയിച്ചതിനെത്തുടർന്നാണ് മറുപടി തേടിയത്. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസിൽ നിഷേ രാജൻ ഷൊങ്കർ ഹാജരായി.






