ന്യൂഡൽഹി: പാക് ചാരസംഘടനയ്ക്കായി രഹസ്യവിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് നാവികസേനയിലെ സൈനികനെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ആഗ്ര സ്വദേശിയായ ആദർശ് കുമാർ ആണ് പിടിയിലായത്. കൊച്ചിയിലെ തെക്കൻ നാവിക കമാൻഡിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്.
നാവികസേനയിലെ ലാൻസ് നായിക് സ്ഥാനത്തുള്ള ആദർശ്, തന്ത്രപ്രധാന വിവരങ്ങളും ചിത്രങ്ങളും പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐയ്ക്ക് കൈമാറിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. യുദ്ധക്കപ്പലുകൾ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ പണത്തിനായി ഐഎസ്ഐ ഏജന്റിന് കൈമാറിയെന്നാണ് ആരോപണം.
ഉത്തർപ്രദേശ് എടിഎസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംശയം ഉയർന്നതിനെ തുടർന്ന് ആദർശിനെ കുറച്ച് കാലമായി എടിഎസ് നിരീക്ഷണത്തിലാക്കിയിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ ഉൾപ്പെടെ നിരീക്ഷിച്ച അന്വേഷണസംഘം, ഐഎസ്ഐ ഏജന്റുമായി ബന്ധം സ്ഥാപിച്ചതും ബാങ്ക് അക്കൗണ്ടിലേക്ക് പണം ലഭിച്ചതും കണ്ടെത്തി. ആദർശിനെ കോടതിയിൽ ഹാജരാക്കിയ ശേഷം നടപടിക്രമങ്ങൾ അനുസരിച്ച് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.






