തിരുവനന്തപുരം: കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയ നടപടി കേരളത്തെ അപമാനിക്കുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആരോപിച്ചു. സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതികളുടെ ഉദ്ഘാടനത്തിൽ വകുപ്പ് മന്ത്രിയെ ഒഴിവാക്കി ബിജെപി സംസ്ഥാന അധ്യക്ഷനെ ഉൾപ്പെടുത്തിയിരിക്കുന്നത് ജനാധിപത്യപരമായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
2014-ൽ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) രേഖാമൂലം അറിയിച്ച് ഓഫീസ് പൂട്ടിയിരുന്ന സാഹചര്യത്തിൽ, 2016-ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെയാണ് പദ്ധതി വീണ്ടും പുനരുജ്ജീവിപ്പിച്ചതെന്ന് റിയാസ് വ്യക്തമാക്കി. ദേശീയപാത വികസനത്തിന് ഒരു സംസ്ഥാന സർക്കാർ 5,600 കോടി രൂപ നൽകാൻ തയ്യാറായ ആദ്യ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ തുടക്കം മുതൽ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും നേതൃത്വത്തിൽ നടന്ന ഏകോപനത്തെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും എൻഎച്ച്എഐ ഉദ്യോഗസ്ഥരും പലതവണ അഭിനന്ദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്രയും പങ്കാളിത്തമുള്ള പദ്ധതിയുടെ ഔദ്യോഗിക ചടങ്ങിൽ നിന്ന് വകുപ്പ് മന്ത്രിയെ ഒഴിവാക്കി ബിജെപി സംസ്ഥാന അധ്യക്ഷനെ ഉൾപ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം വിമർശിച്ചു.
ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവിനെ മാത്രമാണ് ഉൾപ്പെടുത്തുന്നതെങ്കിൽ മറ്റ് പാർട്ടികളുടെ അധ്യക്ഷന്മാരെയും ക്ഷണിക്കേണ്ടതല്ലേയെന്നും റിയാസ് ചോദിച്ചു. എൽഡിഎഫ് സർക്കാരിന്റെ പങ്ക് ഇല്ലാതാക്കാൻ ശ്രമിച്ചാലും കേരളത്തിലെ ജനങ്ങൾ വസ്തുതകൾ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബുധനാഴ്ച കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ 2,650 കോടി രൂപ ചെലവിൽ നിർമ്മിച്ച ദേശീയപാത-66 ലെ തലപ്പാടി–ചെങ്കള ആറുവരിപ്പാതയും 2,140 കോടി രൂപ ചെലവഴിച്ച് നവീകരിച്ച കോഴിക്കോട് ബൈപ്പാസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ ഭാഗമായി നിർമിച്ച 23 ഗ്രാമീണ റോഡുകളും രാജ്യത്തിന് സമർപ്പിക്കും.
ചടങ്ങിന്റെ ഔദ്യോഗിക അതിഥി പട്ടികയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എംഎൽഎ ഉമ തോമസ് എന്നിവർക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കില്ലെന്ന സൂചനകളുണ്ട്.






