ന്യൂഡൽഹി: തായ്‌ലൻഡിലെ ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ മുൻ ലാൻഡിങ് ഗിയർ തകരാറിലായി. ഹൈദരാബാദിൽ നിന്ന് ഫുക്കറ്റിലേക്ക് പോയ വിമാനത്തിനാണ് സംഭവം ഉണ്ടായത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ബുധനാഴ്ച രാവിലെ 11.55ഓടെയാണ് സംഭവം. വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ മുൻചക്രം തകരാറിലായതോടെ വിമാനം റൺവേയിലൂടെ കുറച്ചുദൂരം നിരങ്ങി നീങ്ങിയതായി റിപ്പോർട്ടുകളുണ്ട്.
ബോയിങ് 737 മാക്സ് 8 വിഭാഗത്തിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് 133 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. റൺവേയിൽ തകർന്ന മുൻചക്രത്തിന്റെ ഭാഗങ്ങൾ ചിതറിക്കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിമാനത്തിന്റെ ദിശ നിയന്ത്രിക്കുന്നതിനും മുൻഭാഗത്തെ ഭാരം താങ്ങുന്നതിനും നിർണായക ഘടകമാണ് ഈ മുൻചക്രം.
സംഭവത്തെ തുടർന്ന് അടിയന്തര രക്ഷാസംഘവും വിമാനത്താവള അധികൃതരും സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തേക്ക് മാറ്റി വിമാനത്താവളത്തിലെ പ്രത്യേക കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് എത്തിച്ചു.
അപകടത്തെ തുടർന്ന് ഫുക്കറ്റ് വിമാനത്താവളത്തിലെ റൺവേ പ്രാദേശിക സമയം വൈകുന്നേരം ആറുമണിവരെ അടച്ചിടാൻ അധികൃതർ തീരുമാനിച്ചു. വിമാനം റൺവേയിൽ നിന്ന് നീക്കുകയും സുരക്ഷാ പരിശോധനകൾ നടത്തുകയും ചെയ്യുന്നതിനായാണ് ഈ നടപടി.
സംഭവത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിശദീകരണം നൽകിയിട്ടുണ്ട്. ലാൻഡിങ്ങിനിടെ മുൻ ലാൻഡിങ് ഗിയറിൽ തകരാർ ഉണ്ടായതായും വിമാനത്തിലെ ജീവനക്കാർ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നുവെന്നും കമ്പനി അറിയിച്ചു. പ്രതിസന്ധി ഘട്ടത്തിൽ സഹകരിച്ച യാത്രക്കാരോടും ഫുക്കറ്റ് വിമാനത്താവള അധികൃതരോടും കമ്പനി നന്ദി രേഖപ്പെടുത്തി.






