ബാഗ്ദാദ്: ഇറാനെതിരായ യുദ്ധത്തിനിടെ പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കയുടെ സൈനിക വിമാനം തകർന്നുവീണതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് അല്ല വിമാനം തകർന്നതെന്ന് യു.എസ്. സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഇറാനെതിരായ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ സൈനിക നീക്കത്തിന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന കെസി–135 ഇന്ധനം നിറയ്ക്കുന്ന സൈനിക വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൈലറ്റ്, കോ–പൈലറ്റ്, ബൂം ഓപ്പറേറ്റർ എന്നിവരടക്കം മൂന്ന് പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് യു.എസ്. വ്യോമസേന അറിയിച്ചു.
ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം അമേരിക്കയ്ക്ക് നഷ്ടമാകുന്ന നാലാമത്തെ വിമാനമാണിത്. ഇതിന് മുമ്പ് മൂന്ന് എഫ്–15 യുദ്ധവിമാനങ്ങൾ തകർന്നിരുന്നു. മറ്റൊരു വിമാനം സുരക്ഷിതമായി നിലത്തിറക്കിയതായും യു.എസ്. അധികൃതർ അറിയിച്ചു. കഴിഞ്ഞ അറുപത് വർഷത്തിലേറെയായി യു.എസ്. സേനയിൽ കെസി–135 വിമാനങ്ങൾ സേവനമനുഷ്ഠിച്ചു വരികയാണ്. ഏകദേശം 37 പേരെ വരെ വഹിക്കാൻ ഈ വിമാനത്തിന് കഴിയുമെന്നാണ് റിപ്പോർട്ട്.
ഇതിനിടെ യു.എസ്.–ഇസ്രയേൽ സഖ്യത്തിനെതിരായ ഇറാന്റെ ആക്രമണം കൂടുതൽ വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പേർഷ്യൻ ഉൾക്കടലിൽ ചരക്കുകപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം വ്യാപിപ്പിച്ചതോടെ ആഗോള തലത്തിൽ എണ്ണവില ഉയരാനുള്ള ഭീതിയും ശക്തമായി.
ഇറാഖിന്റെ സമുദ്രമേഖലയിലൂടെ സഞ്ചരിച്ച രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തി. ഇതിൽ ഒരുകപ്പലിലെ ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു. മാർഷൽ ദ്വീപുകളുടെ പതാകയുള്ള യു.എസ്. ഉടമസ്ഥതയിലുള്ള ‘സെയ്ഫ്സീ വിഷ്ണു’ എന്ന കപ്പലിനെയാണ് ഇറാഖിലെ ബസ്രയിലെ ഖോർ അൽ സുബൈർ തുറമുഖത്തിന് സമീപം ബുധനാഴ്ച രാത്രി ആക്രമിച്ചത്.
കപ്പലിൽ ജോലിചെയ്തിരുന്ന ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടത്. 15 ഇന്ത്യക്കാരടക്കം മറ്റ് 27 ജീവനക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. കപ്പലിൽനിന്ന് കപ്പലിലേക്ക് ചരക്ക് കൈമാറ്റം നടത്തുന്ന മേഖലയിലായിരുന്നു ആക്രമണം നടന്നത്.
സ്ഫോടകവസ്തുക്കൾ നിറച്ച ചെറു ‘ചാവേർ ബോട്ട്’ കപ്പലിൽ ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തെ തുടർന്ന് ഇറാഖിലെ എല്ലാ എണ്ണ ടെർമിനലുകളും താൽക്കാലികമായി പ്രവർത്തനം നിർത്തിയിട്ടുണ്ട്.
അതേസമയം, ബുധനാഴ്ച രാത്രി മറ്റൊരു കപ്പലും ഇറാഖിന്റെ സമുദ്രാതിർത്തിയിൽ സമാന രീതിയിലുള്ള ആക്രമണത്തിനിരയായി. നാവികർക്കു സഹായം നൽകുന്നതിനായി ഇറാഖി അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് സ്ഥാനപതികാര്യാലയം അറിയിച്ചു.






