വാഷിങ്ടൺ: ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിലെ സൈനിക കേന്ദ്രങ്ങളെ അമേരിക്കൻ സൈന്യം ലക്ഷ്യമിട്ട് ആക്രമിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം തുടർന്നും തടസ്സപ്പെടുകയാണെങ്കിൽ ഇറാന്റെ എണ്ണവിതരണ ശൃംഖല പൂർണമായും തകർക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
മാനുഷിക പരിഗണന കണക്കിലെടുത്ത് എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ നേരിട്ട് ലക്ഷ്യമിടുന്നത് ഒഴിവാക്കുകയാണെന്നും എന്നാൽ ഇറാന്റെ ഭാഗത്തുനിന്ന് കൂടുതൽ പ്രകോപനങ്ങൾ ഉണ്ടായാൽ ആ തീരുമാനം പുനഃപരിശോധിക്കേണ്ടിവരുമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യ വഴി വ്യക്തമാക്കി.
ഖാർഗ് ഐലൻഡിലെ ഇറാന്റെ സൈനിക കേന്ദ്രങ്ങളിൽ കൃത്യമായ ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും ഈ ദ്വീപ് വഴിയാണ് നടക്കുന്നത്. ലോകത്തിലെ പ്രധാന എണ്ണ ഗതാഗതപാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചതോടെ ആഗോള വിപണിയിൽ എണ്ണവില ഉയരുന്ന സാഹചര്യമാണ്. കപ്പലുകളുടെ സുരക്ഷിത ഗതാഗതം ഉറപ്പാക്കാൻ യുഎസ് നാവികസേന നേരിട്ട് ഇടപെടുമെന്നും ട്രംപ് ആവർത്തിച്ചു.






