തിരുവനന്തപുരം: നേമം മണ്ഡലത്തിലെ രാഷ്ട്രീയ പോരാട്ടം കൊഴുക്കുന്നതിനിടെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് മന്ത്രി വി. ശിവൻകുട്ടി. മണ്ഡലത്തിലെ വികസന കാര്യങ്ങളെക്കുറിച്ച് വസ്തുതകൾ മനസ്സിലാക്കാതെയാണ് രാജീവ് ചന്ദ്രശേഖർ സംസാരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ പരിചയക്കുറവ് കൊണ്ടാകാമെന്നും, ധൈര്യമുണ്ടെങ്കിൽ താനുമായി നേരിട്ട് സംവാദത്തിന് വരാമെന്നും ശിവൻകുട്ടി പറഞ്ഞു.
ഇത്തവണ നേമത്ത് എൽഡിഎഫ് വൻ വിജയം നേടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിൽ നഷ്ടമായ വോട്ടുകൾ കൂടി ഇത്തവണ എൽഡിഎഫ് പെട്ടിയിലാകും. മണ്ഡലത്തിൽ വീണ്ടും അക്കൗണ്ട് തുറക്കാമെന്നത് ബിജെപിയുടെ വെറും സ്വപ്നം മാത്രമാണെന്നും, “എല്ലാ സ്വപ്നങ്ങളും നടക്കണമെന്നില്ലല്ലോ” എന്നും അദ്ദേഹം പരിഹസിച്ചു.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. ഒന്നാം ഘട്ടത്തിൽ എൽഡിഎഫിന് മേൽ കെട്ടിവെക്കാൻ നോക്കിയ ആരോപണം രണ്ടാം ഘട്ടത്തിൽ യുഡിഎഫിന്റെ തലയിലായി. ആ ഭാരം ഇറക്കിവെക്കാൻ ഇതുവരെ യുഡിഎഫിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി നേമം നിലനിർത്താനുള്ള ഉറച്ച തീരുമാനത്തിലാണ് എൽഡിഎഫ് എന്ന് വ്യക്തമാക്കിയാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചത്






