ടെഹ്റാൻ: ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിനെക്കുറിച്ച് അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലുകൾ കുടുങ്ങിക്കിടക്കുന്ന സാഹചര്യം തുടരുകയാണെങ്കിൽ ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ അമേരിക്കൻ കരസേനയെ വിന്യസിക്കേണ്ടിവരുമെന്ന നിലപാടാണ് യുഎസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഇറാന്റെ അസംസ്കൃത എണ്ണ കയറ്റുമതിയിലെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാന കേന്ദ്രമാണ് ഖാർഗ് ദ്വീപ്. രാജ്യത്തിന്റെ മൊത്തം എണ്ണ കയറ്റുമതിയുടെ ഏകദേശം 90 മുതൽ 95 ശതമാനം വരെയും ഈ ദ്വീപിലൂടെയാണ് നടക്കുന്നത്. ഒരേസമയം പത്ത് സൂപ്പർ ടാങ്കറുകളിൽ എണ്ണ നിറയ്ക്കാനുള്ള ശേഷിയുള്ള ഈ കേന്ദ്രത്തിൽ നിന്ന് ദിവസേന ഏകദേശം 70 ലക്ഷം ബാരൽ എണ്ണ കയറ്റുമതി ചെയ്യാൻ സാധിക്കും. ഇറാൻ തീരത്തുനിന്ന് ഏകദേശം 25 മുതൽ 30 കിലോമീറ്റർ അകലെ ബുഷെർ തുറമുഖത്തിന് സമീപമാണ് ഖാർഗ് ദ്വീപ് സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ദ്വീപിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയിരുന്നുവെങ്കിലും എണ്ണ ശുദ്ധീകരണ ശാലകളെ ഇതുവരെ ഒഴിവാക്കിയിരുന്നു. എന്നാൽ ഇറാന്റെ എണ്ണ വരുമാനം പൂർണ്ണമായി തടയാൻ ലക്ഷ്യമിട്ട് വരും ദിവസങ്ങളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രധാന വരുമാന മാർഗ്ഗം തടസ്സപ്പെടുകയാണെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.
ഖാർഗ് ദ്വീപ് നിയന്ത്രണത്തിൽ വരുത്തുന്നത് ഇറാന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങളുടെ വിലയിരുത്തൽ. എന്നാൽ ഇത്തരമൊരു നീക്കം സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ എണ്ണ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള ഇറാന്റെ പ്രത്യാക്രമണത്തിന് കാരണമായേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ശ്രമങ്ങൾ വൈകുകയാണെങ്കിൽ അമേരിക്ക കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ.






