ന്യൂഡൽഹി: വിവാദങ്ങളും നീണ്ട ചർച്ചകളും തുടരുന്നതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കില്ലെന്ന നിലപാട് കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ ഉറച്ച ആവശ്യത്തിന് അനുസരിച്ചാണ് തീരുമാനം.
ഇതിനിടെ പാർട്ടിയുമായി അകലം പാലിച്ചുകൊണ്ടിരിക്കുന്ന കെ സുധാകരൻ ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിൽ കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം രാവിലെ ചേരും.
അതേസമയം, മത്സരിക്കാൻ ടിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സുധാകരനും അടൂർ പ്രകാശും. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ ദില്ലിയിൽ നിന്നു നാട്ടിലേക്ക് മടങ്ങിയ സുധാകരന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നതിലാണ് പാർട്ടി വൃത്തങ്ങളിലെ ആകാംക്ഷ.
കണ്ണൂർ നിയമസഭാ സീറ്റ് വേണമെന്ന ആവശ്യം ആവർത്തിച്ച് മുന്നോട്ടുവയ്ക്കുന്ന സുധാകരന്റെ നിലപാടിൽ ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കിടയിലും അതൃപ്തിയുണ്ടെന്നാണ് വിവരം. അനാവശ്യ വിവാദം സൃഷ്ടിക്കുന്നുവെന്ന വിലയിരുത്തലും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഹൈക്കമാൻഡിന് പരാതി കത്ത് അയച്ചതായും റിപ്പോർട്ടുണ്ട്.
പാർട്ടിയിൽ അഭിപ്രായവ്യത്യാസങ്ങളും പരിഭവങ്ങളും സ്വാഭാവികമാണെന്നും ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനങ്ങളെ എല്ലാവരും മാനിക്കുമെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. എന്നാൽ സുധാകരൻ നിലപാട് മാറ്റാതെ തുടരുന്നതിനാൽ അന്തിമ തീരുമാനം എന്താകുമെന്ന ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം.






