തിരുവനന്തപുരം: മെഡിക്കൽ കോളേജ് മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐ.സി.യു.വിൽ ഉണ്ടായ തീപിടിത്തത്തിൽ വൻ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് ഒന്നാംനിലയിലെ തീവ്രപരിചരണ വിഭാഗത്തിൽ തീപിടിത്തമുണ്ടായത്. പോർട്ടബിൾ വെന്റിലേറ്ററിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തീപിടിത്തം ഉണ്ടായതോടെ മെഡിക്കൽ കോളേജ് ജീവനക്കാരും ഡോക്ടർമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. വെന്റിലേറ്ററിലെ ഓക്‌സിജൻ വിതരണം ആദ്യം വിച്ഛേദിച്ചതിനുശേഷം അഗ്‌നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീയണച്ചു. സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചത്.
ഐ.സി.യുവിൽ പുക പടർന്നതോടെ രോഗികളെ അടിയന്തരമായി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. സർജിക്കൽ ഐ.സി.യുവിലുണ്ടായിരുന്ന 16 രോഗികളെയും ട്രോമ ഐ.സി.യുവിലുണ്ടായിരുന്ന 16 പേരെയും ഉൾപ്പെടെ ആകെ 32 രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റി. ലിഫ്റ്റും പടികളും ഉപയോഗിച്ചാണ് മാറ്റിപ്പാർപ്പിച്ചത്. പുക ശ്വസിച്ചതിനെ തുടർന്ന് ചില രോഗികൾക്കും ജീവനക്കാർക്കും ശ്വാസതടസം അനുഭവപ്പെട്ടെങ്കിലും എല്ലാവർക്കും ഉടൻ ചികിത്സ നൽകി.
സംഭവസമയത്ത് ഒന്നാംനിലയിൽ ഉണ്ടായിരുന്ന പാലോട് സ്വദേശി അംബിക ഭീതിജനകമായ സാഹചര്യത്തെ കുറിച്ച് പ്രതികരിച്ചു. ആദ്യം വലിയ ശബ്ദം കേട്ടതിനെ തുടർന്ന് പുക നിറയുകയും തുടർന്ന് തീ വേഗത്തിൽ പടരുകയും ചെയ്തുവെന്ന് അവർ പറഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രാന്തിയിലായെങ്കിലും രക്ഷാപ്രവർത്തനം സമയബന്ധിതമായി നടന്നതോടെ വലിയ അപകടം ഒഴിവായതായി അവർ കൂട്ടിച്ചേർത്തു.
സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് വിശദമായ പരിശോധനയ്ക്ക് ഉത്തരവിട്ടിട്ടുണ്ട്. പ്രിവന്റീവ് ടെക്നിക്കൽ അനാലിസിസും ടെക്നിക്കൽ ഓഡിറ്റും നടത്തുമെന്ന് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെ അറിയിച്ചു. വെന്റിലേറ്ററിൽനിന്ന് തീപ്പൊരി ഉണ്ടായതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും സിറ്റി പോലീസ് കമ്മിഷണർ കെ. കാർത്തിക് വ്യക്തമാക്കി.
സംഭവം അറിഞ്ഞ് ബി.ജെ.പി. നേതാവ് വി. മുരളീധരൻ, മേയർ വി.വി. രാജേഷ്, എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ, കോൺഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദ് എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.






