ന്യൂഡൽഹി: തെക്കു പടിഞ്ഞാറൻ ഡൽഹിയിലെ പാലം കോളനി റാം ചൗക്കിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ 9 പേർ മരിച്ചു. മരിച്ചവരിൽ 3 കുട്ടികളും ഉൾപ്പെടുന്നു. ഇന്നലെ രാവിലെ 6 മണിയോടെയായിരുന്നു സംഭവം. വസ്ത്ര വ്യാപാരിയായ രാജേന്ദർ കശ്യപിന്റെ കടയും വീടും ഉൾപ്പെടുന്ന നാലുനില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. നാലാം നിലയിൽ താമസിച്ചിരുന്ന കുടുംബാംഗങ്ങൾ അകത്ത് കുടുങ്ങി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
താഴത്തെ നിലയിൽ വസ്ത്രങ്ങളും സൗന്ദര്യ വർധക വസ്തുക്കളും സൂക്ഷിച്ചിരുന്നതിനാൽ തീ മുകളിലേക്ക് വേഗത്തിൽ പടർന്നു. ലിഫ്റ്റും പടിക്കെട്ടും തീയിൽ നശിച്ചതോടെ ആളുകൾക്ക് പുറത്തേക്ക് പോകാൻ കഴിഞ്ഞില്ല. മരിച്ചവരിൽ രാജേന്ദർ കശ്യപിന്റെ ഭാര്യ ലാഡോ, മക്കൾ, മരുമക്കൾ, മൂന്ന് കുട്ടികൾ എന്നിവരാണുള്ളത്. രക്ഷിക്കാൻ ശ്രമിച്ചപ്പോൾ മൂന്നുവയസ്സുകാരി താഴേക്ക് വീണത് മരണകാരണമാകുകയായിരുന്നു.
മറ്റ് കുടുംബാംഗങ്ങളെ പരുക്കുകളോടെ രക്ഷപ്പെടുത്തി. കെട്ടിടത്തിൽ ഫയർ എക്സിറ്റ് ഇല്ലായിരുന്നതാണ് മരണസംഖ്യ ഉയർന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഡൽഹി സർക്കാരും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.






