കൊല്ലം: ഡോക്ടർ വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി ഇന്ന്. കൊല്ലം അഡിഷണൽ സെഷൻസ് കോടതിയിൽ ശിക്ഷയെക്കുറിച്ചുള്ള വാദങ്ങൾ കഴിഞ്ഞ ദിവസം പൂർത്തിയായി. 2023 മേയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടന്ന കൊലപാതകത്തിൽ പ്രതിയായ സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന് ശിക്ഷയെക്കുറിച്ചുള്ള വാദങ്ങളാണ് നടന്നത്.
കേസ് അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ, കുറ്റം മുൻകൂട്ടി ആസൂത്രണം ചെയ്തതല്ലെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. സെഷൻസ് ജഡ്ജി പി.എൻ. വിനോദാണ് ശിക്ഷ പ്രഖ്യാപിക്കുന്നത്. വിധി കേൾക്കാൻ വന്ദനാ ദാസിന്റെ മാതാപിതാക്കളും ബന്ധുക്കളും കോടതിയിലെത്തും. കൊലപാതകം, വധശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമം തുടങ്ങിയ എല്ലാ കുറ്റങ്ങളിലുമാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.
സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നേരത്തെ കോടതിയിൽ സമർപ്പിച്ചിരുന്നു. കേസിൽ 70 സാക്ഷികളും 27 രേഖകളും 23 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.






