പേരാവൂർ: വടകര പാർലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ വിവാദങ്ങൾ ആവർത്തിച്ചാൽ എൽഡിഎഫിന് ഇരട്ടി തിരിച്ചടിയുണ്ടാകുമെന്ന് ഷാഫി പറമ്പിൽ എംപി. പേരാവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരാവൂരിൽ ജയിക്കാൻ പോകുന്നത് ‘ടീച്ചറല്ല, വക്കീലാണെന്നും’ സണ്ണി ജോസഫിന്റെ വിജയം ഉറപ്പാണെന്നും ഷാഫി പറഞ്ഞു.
’കാഫിർ’ സ്ക്രീൻഷോട്ട് വിവാദം ആയുധമാക്കി ഷാഫി വടകരയിൽ തന്നെ വർഗീയവാദിയാക്കാൻ സിപിഎം ആസൂത്രിത ശ്രമം നടത്തിയെന്ന് ഷാഫി ആരോപിച്ചു. “വടകരയിൽ കൊട്ടിഘോഷിച്ച ഒന്നാണ് കാഫിർ സ്ക്രീൻഷോട്ട്. എന്റെ ചിത്രം വെച്ച് വർഗീയവാദി എന്ന് മുദ്രകുത്താൻ ശ്രമിച്ചു. എന്നാൽ കോടതിയിൽ പോലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നത് ‘റെഡ് എൻകൗണ്ടേഴ്സ്’ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ഈ പോസ്റ്റ് ഇട്ടത് റിബേഷ് രാമകൃഷ്ണൻ എന്ന ഡിവൈഎഫ്ഐക്കാരനാണെന്നാണ്. ഈ പോസ്റ്റ് എവിടെ നിന്ന് കിട്ടിയെന്ന് റിബേഷ് പോലീസിനോട് പറയുന്നില്ല. ഇത്തരം തരംതാഴ്ന്ന രാഷ്ട്രീയത്തെ വടകരയിലെ ജനങ്ങൾ തൂത്തെറിഞ്ഞതുപോലെ കേരളം മുഴുവൻ തള്ളിക്കളയും,” അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പോരാട്ടം വ്യക്തിപരമല്ലെന്നും സർക്കാരിനെതിരായ ജനവികാരത്തിന്റെ പ്രതീകമാണെന്നും ഷാഫി കൂട്ടിച്ചേർത്തു. വടകരയിലെ പോലെയുള്ള വിവാദങ്ങൾ ഇവിടെയുണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അത്തരം നീക്കങ്ങൾ ഉണ്ടാക്കാതിരുന്നാൽ അവർക്ക് അത്രയും നല്ലതെന്നായിരുന്നു ഷാഫിയുടെ മറുപടി. എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചറെ പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു “ടീച്ചറല്ല വക്കീലാണ് ജയിക്കുക” എന്ന അദ്ദേഹത്തിന്റെ പ്രസ്താവന.






