കോട്ടയം: ബസ് ബൈക്കിൽ തട്ടിയതിനെ തുടർന്നുണ്ടായ തർക്കം ക്രൂര കൊലപാതകത്തിലേക്ക് വഴിമാറിയ കേസിൽ അഞ്ച് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. ഒന്നാംപ്രതി വടക്കേമുറി സ്വദേശി ഷമീർ, ഇയാളുടെ സഹോദരൻ രണ്ടാം പ്രതി സിനാജ്, ഇവരുടെ അച്ഛൻ മൂന്നാംപ്രതി അബ്ദുൾ അസീസ്, അഞ്ചാംപ്രതി വടക്കേമുറി കരയിൽ പള്ളത്ത് വീട്ടിൽ സുധീർ, ആറാം പ്രതി വടക്കേമുറി വില്ലേജിൽ ഇരുമ്പൂഴിക്കരയിൽ ഇന്നാംതുരുത്തിൽ വീട്ടിൽ ഷാജി എന്നിവരെയാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
2012 മാർച്ച് 16-നാണ് സംഭവം നടന്നത്. വൈക്കത്തെ ഒരു പെട്രോൾ പമ്പിൽ ‘പ്രിയദർശിനി’ ബസ് റിവേഴ്‌സ് എടുക്കുന്നതിനിടെ ബൈക്കിൽ തട്ടിയതാണ് തർക്കത്തിന് കാരണം. തുടർന്ന് ബസ് ഡ്രൈവർ നോബിളിനെ അസീസ് മർദിച്ചു. പിന്നീട് ബന്ധുക്കളെ കൂട്ടി ബസ് തടഞ്ഞ് വീണ്ടും ആക്രമിക്കുകയും പരിക്കേറ്റ നോബിളിനെ വൈക്കം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും ആക്രമണം തുടരുകയും ചെയ്തു.
ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട നോബിളും സഹോദരൻ നോയലും മുറിഞ്ഞപുഴയിലെ ബന്ധുവീട്ടിൽ അഭയം തേടിയെങ്കിലും പ്രതികൾ അവരെ പിന്തുടർന്ന് എത്തി ആക്രമിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച് ഇരുവരും മുറിഞ്ഞപുഴയാറ്റിൽ ചാടിയെങ്കിലും കരയിൽ നിന്ന പ്രതികൾ കല്ലെറിഞ്ഞ് ഇവരെ വെള്ളത്തിൽ താഴ്ത്തുകയായിരുന്നു.
വൈക്കം പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ 49 സാക്ഷികളെയും 72 പ്രമാണങ്ങളെയും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ പി. വിനോദ്ജിയും ഗിരിജാ ബിജുവും ഹാജരായി.






