മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി മലപ്പുറം ജില്ലാ പൊലീസ്. തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ സാധ്യതയുള്ളതും പൊതുജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ പോസ്റ്റുകൾ തടയുന്നതിനായി ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക സോഷ്യൽ മീഡിയ നിരീക്ഷണ വിഭാഗം ജില്ലാ പൊലീസ് ആസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചു. നിലവിൽ ഇത്തരത്തിലുള്ള പോസ്റ്റുകൾ അപ്‌ലോഡ് ചെയ്ത ഏഴു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂടാതെ നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ ഉൾപ്പെട്ട 84 സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികളും പൊലീസ് സ്വീകരിച്ചു കഴിഞ്ഞു.
വിദേശ രാജ്യങ്ങളിലിരുന്ന് സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെയും ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. അത്തരക്കാർക്കെതിരെ ലുക്ക്ഔട്ട് സർക്കുലർ പ്രസിദ്ധീകരിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം തടയാൻ സോഷ്യൽ മീഡിയ കമ്പനികളുമായി സഹകരിച്ചാണ് സൈബർ വിഭാഗം പരിശോധനകൾ നടത്തുന്നത്. വ്യാജ വാർത്തകൾ ഷെയർ ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്നും നിരീക്ഷണം ശക്തമാണെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.


