തിരുവനന്തപുരം: ആറ്റിങ്ങലിലും സമീപ പ്രദേശങ്ങളിലുമുള്ള ആരാധനാലയങ്ങളിൽ മോഷണം നടത്തിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. മടവൂർ ഞാറയിൽകോണം മയിലാടുംപൊയ്ക സ്വദേശി സനോജ്നെയാണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത്.
മുദാക്കൽ താഴയ്ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിൽ മാർച്ച് 4നും പതിനെട്ടാം മൈൽ ഇർഷാദ് ഇസ്ലാം മസ്ജിദ് മദ്രസയിൽ കഴിഞ്ഞ തിങ്കളാഴ്ചയും മോഷണം നടന്നിരുന്നു. ക്ഷേത്രത്തിന്റെ വാതിൽ പൊളിച്ച് അകത്തുകയറി ഒരു പവൻ താലിമാലയും സ്വർണപ്പൊട്ടുകളും കവർന്നതായും, മദ്രസയുടെ വാതിൽ തകർത്ത് അകത്ത് കയറി 15,000 രൂപ മോഷ്ടിച്ചതായും കണ്ടെത്തി.
ഇരുപതിലധികം മോഷണക്കേസുകളിൽ പ്രതിയായ സനോജിനെ പുനലൂർ പൊലീസിന്റെ സഹായത്തോടെ കരവാളൂർ ഭാഗത്തുനിന്നാണ് പിടികൂടിയത്. പൊലീസിനെ കണ്ടപ്പോൾ പുഴയിൽ ചാടി നീന്തി കല്ലിടുക്കുകളിൽ ഒളിക്കാൻ ശ്രമിച്ച പ്രതിയെ സാഹസികമായി കീഴടക്കി.
ആറ്റിങ്ങൽ മേഖലയിൽ ആരാധനാലയങ്ങളിൽ മോഷണം വർധിച്ചതിനെ തുടർന്ന് എസ്എച്ച്ഒ അനുരാജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. ഫിംഗർപ്രിന്റ് ബ്യൂറോയുടെ സഹായത്തോടെ സമാന കുറ്റകൃത്യങ്ങൾ വിശകലനം ചെയ്ത ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയിലേക്കെത്തിയത്.
20ലധികം കേസുകളിലെ പ്രതിയായ സനോജ് പള്ളിക്കൽ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലും ഉൾപ്പെട്ട ആളാണ്. കാപ്പാ നിയമപ്രകാരം അടുത്തിടെ തടവുശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതുമാണ്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




