കുവൈത്ത് സിറ്റി: കൊച്ചിയുൾപ്പെടെ ഇന്ത്യയിലെ നാല് നഗരങ്ങളിലേക്കുള്ള സർവീസുകൾ പുനഃരാരംഭിക്കുന്നതായി കുവൈത്ത് എയർവേയ്സ് അറിയിച്ചു. മുംബൈ, ഡൽഹി, അഹമ്മദാബാദ് എന്നിവയാണ് മറ്റ് നഗരങ്ങൾ. സൗദി അറേബ്യയിലെ ദമ്മാം അന്താരാഷ്ട്ര വിമാനത്താവളം വഴിയായിരിക്കും സർവീസുകൾ.
അഹമ്മദാബാദിലേക്കുള്ള സർവീസ് ഞായറാഴ്ചകളിൽ ആഴ്ചയിൽ ഒരിക്കൽ മാത്രമായിരിക്കും. കൊച്ചിയിലേക്കുള്ള സർവീസ് തിങ്കളാഴ്ച മുതൽ ആരംഭിച്ച് തിങ്കൾ, ബുധൻ ദിവസങ്ങളിൽ ആഴ്ചയിൽ രണ്ട് സർവീസുകൾ നടത്തും. ഡൽഹി സർവീസ് ചൊവ്വാഴ്ചകളിലും, മുംബൈ സർവീസ് 10 മുതൽ വെള്ളിയാഴ്ചകളിലും ആരംഭിക്കും.
ദമ്മാം വഴിയുള്ള ലണ്ടൻ, കയ്റോ, ഇസ്താംബൂൾ, ലാഹോർ, അമ്മാൻ തുടങ്ങിയ റൂട്ടുകളുടെ വിപുലീകരണത്തിന്റെ ഭാഗമായാണ് ഇന്ത്യയിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നതെന്ന് ആക്ടിങ് സിഇഒ അബ്ദുല്വഹാബ് അൽ-ഷത്തി വ്യക്തമാക്കി. ഇതോടെ കുവൈത്ത് എയർവേയ്സ് സർവീസ് നടത്തുന്ന കേന്ദ്രങ്ങളുടെ എണ്ണം ഒമ്പതായി ഉയർന്നു.
ദമ്മാം വഴി യാത്ര ചെയ്യുന്നവർക്ക് സൗദി അറേബ്യ വിസയ്ക്കുള്ള അപേക്ഷാ സൗകര്യവും ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്കിംഗ് നടത്തിയ യാത്രക്കാർക്ക് ഈ സേവനം ലഭ്യമാകും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്ക് പ്രാധാന്യം നൽകിക്കൊണ്ട് ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതായി കമ്പനി അറിയിച്ചു.
ഇതിനൊപ്പം, അൽ ഖൈറാൻ മാളുമായി ചേർന്ന് യാത്രയ്ക്ക് മുൻപ് പ്രത്യേക ഷോപ്പിങ് ഓഫറുകളും നൽകുമെന്ന് കുവൈത്ത് എയർവേയ്സ് വ്യക്തമാക്കി. ബുക്കിംഗ് 171 ഹോട്ട്‌ലൈൻ, വാട്സ്ആപ്പ്, സെയിൽസ് ഓഫീസുകൾ എന്നിവ വഴി നടത്താം.




