ന്യൂഡൽഹി: ഇറാനിൽ നിന്ന് അസംസ്കൃത എണ്ണയുമായി ഇന്ത്യയിലേക്ക് പുറപ്പെട്ട കപ്പൽ അമേരിക്കൻ ഉപരോധത്തെ തുടർന്ന് അവസാന നിമിഷം ചൈനയിലേക്ക് വഴിമാറ്റി. ഗുജറാത്തിലെ വാഡിനാർ തുറമുഖത്തേക്ക് എത്തേണ്ടിയിരുന്ന ‘പിങ് ഷുൻ’ എന്ന കപ്പലാണ് യാത്രാമധ്യേ ദിശ മാറ്റിയത്.
ഏകദേശം ആറുലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി ഗുജറാത്ത് തീരം ലക്ഷ്യമാക്കി എത്തിയിരുന്ന കപ്പൽ, നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് ചൈനയിലെ ഡോംഗിയിങ് തുറമുഖത്തേക്കാണ് തിരിച്ചുവിട്ടത്. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇതിന് കാരണമെന്നാണ് സൂചന.
സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല. നിലവിൽ ഇറാനിയൻ എണ്ണയുടെ ഭൂരിഭാഗവും ചൈനയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും ഹോർമുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങളും പരിഗണിച്ച് ഇന്ത്യ റഷ്യയ്ക്കൊപ്പം ഇറാനിൽ നിന്നുള്ള എണ്ണയും പരിഗണിച്ചുവരികയായിരുന്നു. 2019 ന് ശേഷം ആദ്യമായാണ് ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള നീക്കം ഉണ്ടായത്.




