തിരുവനന്തപുരം: മുനമ്പം ഭൂമി വഖഫ് രജിസ്റ്ററിൽ ചേർത്ത വിഷയത്തിൽ മുഖ്യമന്ത്രി വിവാദ പ്രസ്താവനകൾ നടത്തുന്നുവെന്ന് ആരോപിച്ച് എ എ റഹീം എംപി രംഗത്ത്. “നട്ടാൽ കുരുക്കാത്ത നുണ പറയാൻ മുഖ്യമന്ത്രി പാടുണ്ടോ” എന്ന് ചോദിച്ച അദ്ദേഹം, വിഷയത്തെ സാമുദായിക സ്പർദ്ധയിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമമാണോ എന്നും സംശയം പ്രകടിപ്പിച്ചു.
2019 മെയ് 25-നാണ് മുനമ്പം ഭൂമി വഖഫ് രജിസ്റ്ററിൽ ഉൾപ്പെടുത്തിയതെന്നും അന്നത്തെ വഖഫ് ബോർഡ് യുഡിഎഫുമായി ബന്ധപ്പെട്ടവരായിരുന്നുവെന്നും എ എ റഹീം പറഞ്ഞു. മുസ്ലിം ലീഗ് നേതാക്കളും അന്നത്തെ വഖഫ് ബോർഡിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സ്വത്തുക്കൾ “ഉമീദ്” പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയല്ല, അപ്‌ലോഡ് ചെയ്യുക മാത്രമാണുണ്ടായതെന്നും ഇത് സാങ്കേതിക നടപടിയാണെന്നും റഹീം വിശദീകരിച്ചു.
അതേസമയം, വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസയും വിഷയത്തിൽ വിശദീകരണം നൽകി. മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്തത് സാങ്കേതിക നടപടികൾ പൂർത്തിയാക്കാനാണെന്നും, ഇത് ഉടമസ്ഥാവകാശം നിശ്ചയിക്കുന്ന നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ അന്തിമ വിധിക്ക് അനുസരിച്ചായിരിക്കും ഉടമസ്ഥാവകാശ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസ് നിലനിൽക്കുന്ന 500-ലധികം ഭൂമികൾ ഉൾപ്പെടെ ഏകദേശം 9000 വഖഫ് സ്വത്തുക്കൾ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഹംസ അറിയിച്ചു. നിയമപരമായ ബാധ്യതയുടെ ഭാഗമായാണ് നടപടിയെന്നും മുനമ്പം വിഷയത്തിൽ ബോർഡിന് വിദ്വേഷമില്ല, സഹതാപം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




