കലബുറഗി: കർണാടകയിൽ സർക്കാർ സ്കൂൾ അധ്യാപികയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച നിലയിൽ കണ്ടെത്തി. കലബുറഗി ജില്ലയിലെ കമലാപുരം താലൂക്കിലെ കൽമൂഡ് ഗ്രാമത്തിലാണ് സംഭവം.
57 വയസ്സുള്ള ജ്യോതി കപാലെയാണ് കൊല്ലപ്പെട്ടത്. കലബുറഗിയിലെ ആനന്ദ് കോളനിയിൽ താമസിച്ചിരുന്ന ജ്യോതി, ബീദർ ജില്ലയിലെ ഭാൽക്കി താലൂക്കിലെ വഞ്ചാരഖേഡ ഗ്രാമത്തിലെ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു. ജോലിയുടെ സൗകര്യാർത്ഥം ബീദറിലായിരുന്നു താമസം. ആഴ്ചയിൽ ഒരിക്കൽ കലബുറഗിയിലെ വീട്ടിലേക്ക് വരാറുണ്ടായിരുന്നു.
കലബുറഗിയിൽ നിന്ന് ബീദറിലേക്ക് മടങ്ങുന്ന വഴിയിലായിരുന്നു ജ്യോതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ റോഡരികിൽ കണ്ടെത്തിയത്. കമലാപുരത്തിന് സമീപമുള്ള കൽമൂഡ് പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്.
മാരകായുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് പെട്രോൾ ഒഴിച്ച് തീ വെച്ചതാണെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തിൽ കമലാപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല.




