ഇന്ത്യൻ ക്രിക്കറ്റിലെ ‘അൺപ്രഡിക്റ്റബിൾ’ പ്രതിഭകളുടെ പട്ടികയെടുത്താൽ സഞ്ജു സാംസണോളം പോന്ന മറ്റൊരു താരം ഉണ്ടാവില്ല. തകർച്ചകളിൽ നിന്ന് അവിശ്വസനീയമാംവിധം ഉദിച്ചുയരുന്ന ശീലമുള്ളതുകൊണ്ടാണ് ആരാധകർ അദ്ദേഹത്തെ ‘ഉയിർപ്പിന്റെ ഉടയോൻ’ എന്ന് വിശേഷിപ്പിച്ചുപോരുന്നത്. കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റ് എന്ന തിളക്കമാർന്ന കിരീടവും പേറി, വലിയ പ്രതീക്ഷകളുടെ പ്രളയം താണ്ടിയാണ് സഞ്ജു ഇത്തവണ ചെന്നൈ സൂപ്പർ കിങ്സിന്റെ മഞ്ഞക്കുപ്പായത്തിലേക്ക് എത്തിയത്. എന്നാൽ, സിഎസ്കെ ക്യാമ്പിൽ സഞ്ജുവിന്റെ തുടക്കം അത്ര ശുഭകരമായിരുന്നില്ല. ആദ്യ മൂന്ന് മത്സരങ്ങളിൽ 6, 7, 9 എന്നിങ്ങനെ ഒരക്ക സ്കോറിൽ താരം പുറത്തായപ്പോൾ അത് കേവലം ഒരു ഫോം ഔട്ടിന്റെ പ്രശ്നമല്ലെന്നും മറിച്ച് ടീമിനുള്ളിലെ പലവിധ സമ്മർദ്ദങ്ങളുടെ പ്രതിഫലനമാണെന്നും ക്രിക്കറ്റ് ലോകം വിലയിരുത്തുന്നു. സഞ്ജുവിന് ടീമുമായി ഇഴകിച്ചേരാൻ അൽപം കൂടി സമയം ആവശ്യമാണെന്ന് കോച്ച് സ്റ്റീഫൻ ഫ്ലെമിങ് പറയുമ്പോഴും, ആരാധകരുടെ ആശങ്കകൾ അവസാനിക്കുന്നില്ല.
ഇത്തവണ ചെന്നൈ സൂപ്പർ കിങ്സ് ഐപിഎല്ലിന് എത്തിയത് കുറച്ച് ദയനീയമായ അവസ്ഥയിലാണ്. താരതമ്യേന ദുർബലമായ ബോളിങ് നിരയും പരിചയസമ്പത്ത് കുറഞ്ഞ യുവതാരങ്ങളെ കുത്തിനിറച്ച ബാറ്റിങ് നിരയുമാണ് ടീമിന്റെ പ്രധാന വെല്ലുവിളി. ഈ പരിമിതികൾ സഞ്ജു സാംസൺ എന്ന സീനിയർ താരത്തിന് മുകളിൽ അമിതമായ ഭാരം അടിച്ചേൽപ്പിച്ചിരിക്കുകയാണ്. ചെന്നൈയിൽ എത്തിയ ഉടൻ ‘പന്തുകണ്ടാൽ ബാറ്റ് വീശും, പരമാവധി സിക്സർ നേടും’ എന്ന് ആരാധകർക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ കഴിയാത്ത വിധം സഞ്ജു മാനസികമായി തളച്ചിടപ്പെട്ടിരിക്കുന്നു. താൻ റൺസ് കണ്ടെത്തിയില്ലെങ്കിൽ ടീം ആകെ തകർന്നുപോകുമെന്ന ആകുലത സഞ്ജുവിനെ തന്റെ സ്വതസിദ്ധമായ അറ്റാക്കിങ് ശൈലിയിൽ നിന്നും പിന്തിരിപ്പിക്കുന്നു. അവസാന രണ്ട് മത്സരങ്ങളിലും ഡിഫൻസീവ് ഷോട്ടിന് മുതിർന്ന് സഞ്ജു പുറത്തായത് ഈ മുൻവിധിയോടെയുള്ള ബാറ്റിങ് ശൈലിയുടെ ഫലമാണ്. ക്രീസിലെത്തുമ്പോൾ സ്വാഭാവികമായ കളി പുറത്തെടുക്കാൻ കഴിയാതെ പ്രതിരോധത്തിന്റെ വേലിക്കെട്ടുകൾക്കുള്ളിൽ സഞ്ജു സ്വയം തടവുകാരനാവുന്ന കാഴ്ചയാണ് ക്രിക്കറ്റ് മൈതാനങ്ങളിൽ കാണുന്നത്.
ബാറ്റിങ് പൊസിഷനിലെ അസ്ഥിരതയും സഞ്ജുവിനെ ബാധിക്കുന്ന മറ്റൊരു ഘടകമാണ്. നിലവിൽ ഋതുരാജ് ഗെയ്ക്വാദിനൊപ്പം ഓപ്പണറായാണ് സഞ്ജു ഇറങ്ങുന്നത്. എന്നാൽ പവർപ്ലേ ഓവറുകൾ പ്രയോജനപ്പെടുത്തുന്നതിൽ സഞ്ജു പരാജയപ്പെടുമ്പോൾ, ടീം മാനേജ്മെന്റിന് മേൽ സമ്മർദ്ദം ഏറുകയാണ്. ക്യാപ്റ്റനായ ഋതുരാജിനെ മാറ്റാൻ കഴിയില്ലെന്നിരിക്കെ, സഞ്ജുവിനെ ഓപ്പണിങ്ങിൽ നിന്ന് മാറ്റി പകരം ആയുഷ് മാത്രെയെയോ ഉർവിൽ പട്ടേലിനെയോ കൊണ്ടുവരണമെന്ന മുറവിളി ശക്തമായിട്ടുണ്ട്. ഓപ്പണിങ് സ്ലോട്ടിൽ നിന്ന് മാറ്റപ്പെടുന്നത് സഞ്ജുവിന്റെ ആത്മവിശ്വാസത്തെ കൂടുതൽ മുറിപ്പെടുത്തിയേക്കാം. ഇതിനു പുറമെ വിക്കറ്റ് കീപ്പർ റോളിലും വ്യക്തതയില്ലായ്മ നിലനിൽക്കുന്നു. എം.എസ്. ധോണിയുടെ അഭാവത്തിൽ കീപ്പിങ് ഗ്ലൗസ് അണിഞ്ഞ സഞ്ജുവിന്, ധോണി തിരിച്ചുവരുമ്പോൾ ആ സ്ഥാനം നഷ്ടമാകുമോ എന്നതും ഉർവിൽ പട്ടേൽ, കാർത്തിക് ശർമ തുടങ്ങിയ കീപ്പർമാരുടെ സാന്നിധ്യവും സഞ്ജുവിന്റെ മനസ്സിനെ അലോസരപ്പെടുത്തുന്നുണ്ടാകാം.
എല്ലാത്തിനുമുപരി ടീമിലെ അധികാര കേന്ദ്രങ്ങളെക്കുറിച്ചുള്ള ‘ക്യാപ്റ്റൻസി കൺഫ്യൂഷൻ’ സിഎസ്കെയുടെ ഡ്രെസിങ് റൂമിലെ അന്തരീക്ഷത്തെ ബാധിച്ചിട്ടുണ്ട്. നായകസ്ഥാനം മോഹിച്ചല്ല താൻ ചെന്നൈയിൽ വന്നതെന്ന് സഞ്ജു പരസ്യമായി വ്യക്തമാക്കുമ്പോഴും, ധോണിക്ക് ശേഷം ടീമിന്റെ പുതിയ ‘മുഖമായി’ സഞ്ജുവിനെ അവരോധിക്കാനാണ് മാനേജ്മെന്റ് താല്പര്യപ്പെടുന്നത്. ടീമിന്റെ ഐക്കൺ പ്ലെയറായി സഞ്ജുവിനെ ഉയർത്തിക്കൊണ്ടുവരാനുള്ള ഈ നീക്കം നിലവിലെ നായകൻ ഋതുരാജ് ഗെയ്ക്വാദിന്റെ സ്ഥാനത്തിന് ഭീഷണിയാണോ എന്ന ചർച്ചകൾ ടീമിനകത്തും പുറത്തും സജീവമാണ്. ഇത്തരത്തിൽ ബാറ്റിങ് തന്ത്രങ്ങളിലും ടീം ഘടനയിലും അധികാര കൈമാറ്റത്തിലും ഒരേപോലെ നിലനിൽക്കുന്ന അവ്യക്തതകൾ സഞ്ജു സാംസൺ എന്ന പ്രതിഭയെ തളയ്ക്കുകയാണ്. ഈ സമ്മർദ്ദങ്ങളിൽ നിന്ന് മോചിതനായി സഞ്ജു തന്റെ സ്വതസിദ്ധമായ ശൈലിയിലേക്ക് മടങ്ങി വന്നാൽ മാത്രമേ ചെന്നൈക്ക് ഇനിയൊരു ഉയിർത്തെഴുന്നേൽപ്പ് സാധ്യമാകൂ.




