തിരുവനന്തപുരം: പണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വയോധികനായ കടയുടമയെ ആക്രമിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിൽ. ഗൂഗിൾ പേ ഉപയോഗിച്ച് പണം നൽകാൻ ശ്രമിച്ചപ്പോൾ കടയിൽ ആ സൗകര്യം ഇല്ലെന്ന് പറഞ്ഞതാണ് തർക്കത്തിന് തുടക്കം.
വാഴമുട്ടം സ്വദേശിയായ വിഷ്ണു (28), കൊല്ലം കൊട്ടാരക്കര എഴുകോൺ സ്വദേശി വൈശാഖ് (25) എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി വാഴമുട്ടത്താണ് സംഭവം നടന്നത്. ലഹരി വസ്തുക്കൾ വാങ്ങിയതിന് പണം ഗൂഗിൾ പേ ആയി നൽകാൻ ശ്രമിച്ചപ്പോൾ അത് സാധ്യമല്ലെന്ന് കടയുടമ അറിയിച്ചതോടെ വാക്കേറ്റം ഉണ്ടായി.
തുടർന്ന് ഇരുവരും ചേർന്ന് വയോധികനെ ആക്രമിക്കുകയും കടയുടെ ഭാഗങ്ങൾ തകർക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. വിഷ്ണുവിനെതിരെ തിരുവല്ലം പൊലീസ് സ്റ്റേഷനിലും വൈശാഖിനെതിരെ എഴുകോൺ പൊലീസ് സ്റ്റേഷനിലും കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



