കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിടാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തെ വിമർശിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ഈ തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. നവീൻ ബാബുവിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നുവെന്ന് രാഗേഷ് പറഞ്ഞു. സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ കേരളത്തിലെ മുഖ്യമന്ത്രിയെന്നും അദ്ദേഹം ചോദിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും രാഗേഷ് വിമർശനം ഉന്നയിച്ചു. കേരളത്തിലെ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള വിജിലൻസിനേക്കാൾ വി.ഡി. സതീശന് വിശ്വാസം സിബിഐയിലും ഇ.ഡിയിലുമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത് കേരള സമൂഹം ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നവീൻ ബാബു കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഏറെ നാളായി ആവശ്യപ്പെട്ടുവരികയാണ്. ഈ സാഹചര്യത്തിലാണ് കേസ് സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. പുതിയ സർക്കാർ അധികാരമേറ്റ ശേഷം സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുന്ന ആദ്യ കേസും ഇതാണ്.
മുൻ സർക്കാരിന്റെ കാലത്ത് സിബിഐയ്ക്ക് സംസ്ഥാനത്ത് നേരിട്ട് കേസ് ഏറ്റെടുക്കാനുള്ള പൊതു അനുമതി പിൻവലിച്ചിരുന്നതിനാൽ, ഇപ്പോൾ കേസ് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിന്റെ പ്രത്യേക ശുപാർശ ആവശ്യമാണ്.





