ഷൊർണൂർ: മംഗളൂരു–തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിൽ ടിക്കറ്റ് പരിശോധനയ്ക്കിടെ ടി.ടി.ഇ.യും യാത്രക്കാരിയും തമ്മിൽ തർക്കം. സംഭവത്തിൽ ഇരുവരും പരസ്പരം മർദിച്ചെന്ന് പരാതി നൽകിയതിനെ തുടർന്ന് ഷൊർണൂർ റെയിൽവേ പൊലീസ് കേസെടുത്തു.
തിങ്കളാഴ്ച വൈകിട്ട് ഫറോക്ക് സ്റ്റേഷനിലാണ് സംഭവം. ഫറോക്കിൽ നിന്ന് കുറ്റിപ്പുറത്തേക്ക് ജനറൽ ടിക്കറ്റെടുത്ത പട്ടിത്തറ സ്വദേശിനി ശ്രുതി (30) റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. റിസർവേഷൻ കോച്ചിൽ നിന്ന് ജനറൽ കോച്ചിലേക്ക് മാറാൻ ടി.ടി.ഇ. എസ്. സുജിത്ത് (38) നിർദേശിച്ചതിനെ തുടർന്ന് വാക്കുതർക്കമുണ്ടായെന്നും പിന്നീട് യുവതി തന്നെ മർദിച്ചെന്നും സുജിത്ത് പരാതിയിൽ ആരോപിക്കുന്നു. ജോലി തടസ്സപ്പെടുത്തിയതായും മുഖത്തും കഴുത്തിലും പരിക്കേറ്റതായും പരാതിയിൽ പറയുന്നു.
അതേസമയം, ടിക്കറ്റ് പരിശോധകൻ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായി ആരോപിച്ച് ശ്രുതിയും പൊലീസിൽ പരാതി നൽകി. സ്വയംരക്ഷയ്ക്കായാണ് ടി.ടി.ഇ.യെ തള്ളിയതെന്നാണ് യുവതിയുടെ വിശദീകരണം.
സംഭവത്തിൽ പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. പരാതികളുടെ അടിസ്ഥാനത്തിൽ ഷൊർണൂർ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.




