ഇസ്ലാമാബാദ്: ഇറാൻ–അമേരിക്ക ചർച്ചകൾ പരാജയപ്പെട്ടതിൽ അമേരിക്കയുടെ “അമിതവും അനാവശ്യവുമായ നിബന്ധനകൾ” കാരണമെന്നാണ് ഇറാൻ ആരോപണം. പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്ക് ശേഷവും ധാരണയിലെത്താൻ കഴിഞ്ഞില്ലെന്ന് ഇറാന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർ ഐആർഐബി അറിയിച്ചു.
ഇറാനിയൻ പ്രതിനിധി സംഘം ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടിലാണ് ചർച്ചയിൽ പങ്കെടുത്തതെന്നും, വിവിധ നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടും അമേരിക്ക അവ പരിഗണിക്കാതെ സ്വന്തം ആവശ്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതാണ് ചർച്ച തകരാൻ കാരണമായതെന്നും ഐആർഐബി വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക്, ആണവ സാമഗ്രികളുടെ നിയന്ത്രണം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ മേൽക്കൈ നേടാനാണ് അമേരിക്ക ശ്രമിച്ചതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, അമേരിക്കയുടെ ഭാഗത്ത് നിന്ന് ചർച്ച നയിച്ച ജെ ഡി വാൻസ്, “അവസാനവും മികച്ചതുമായ ഓഫർ” മുന്നോട്ടുവെച്ചതായും, ആണവായുധ നിർമാണം നിർത്തണമെന്ന അടക്കമുള്ള നിബന്ധനകൾ ഇറാൻ അംഗീകരിക്കാൻ വിസമ്മതിച്ചതായും പറഞ്ഞു.
ധാരണയിലെത്താത്തത് ഇറാനെയാണ് കൂടുതൽ ബാധിക്കുകയെന്നുമാണ് വാൻസിന്റെ പ്രതികരണം. 71 അംഗ ഇറാനിയൻ സംഘത്തെ മുഹമ്മദ് ബാഖർ ഖാലിബാഫ്യും വിദേശകാര്യ മന്ത്രി സയീദ് അബ്ബാസ് അരാഗ്‌ചിയും നയിച്ചു. പാകിസ്താൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നേരിട്ടായിരുന്നു ചർച്ചകൾ നടന്നത്.




