തിരുവനന്തപുരം: ഷോൺ ജോർജിന്റെയും പി.സി. ജോർജ്ന്റെയും സഭാവിരുദ്ധ പ്രസ്താവനയെ തുടർന്ന് ബിജെപിയിൽ അസ്വസ്ഥത ഉയരുന്നു. ഇതോടെ സഭകളുമായി ബന്ധം ശക്തമാക്കാൻ പാർട്ടി നടത്തിയ ക്രിസ്ത്യൻ ഔട്ട്‌റീച്ച് പരിപാടികൾ പ്രതിസന്ധിയിലായതായി വിലയിരുത്തൽ. ഷോണിന്റെ പ്രസ്താവന പാർട്ടി കോർ കമ്മിറ്റിയുടെയോ സംസ്ഥാന നേതൃത്വത്തിന്റെയോ അറിവോടെ ഉണ്ടായതല്ലെന്ന് നേതാക്കൾ വ്യക്തമാക്കി. “സഭയ്ക്ക് ബിജെപിയെ വേണ്ടെങ്കിൽ ബിജെപിക്കും സഭയെ വേണ്ട” എന്ന പരാമർശം പാർട്ടിയിൽ രൂക്ഷ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ഇത്തരത്തിലുള്ള വിഷയങ്ങളിൽ സംസ്ഥാന പ്രസിഡന്റോ ജനറൽ സെക്രട്ടറിമാരോ മുതിർന്ന നേതാക്കളോ ചേർന്നാണ് നിലപാട് തീരുമാനിക്കേണ്ടതെന്നും, എന്നാൽ ഇത്തവണ അത്തരം കൂടിയാലോചന നടന്നില്ലെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു. പാർട്ടിയിലെ ചില തീവ്ര നിലപാട് പിന്തുണക്കുന്നവർ ഷോണിന്റെ അഭിപ്രായത്തിന് അനുകൂലമായി സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. എന്നാൽ മുതിർന്ന നേതാക്കൾ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്.
ആദ്യ ദിവസം വ്യക്തമായ പ്രതികരണം നൽകാതിരുന്ന ബിജെപി നേതൃത്വം പിന്നീട് സഭയെ നേരിട്ട് വിമർശിക്കാതെയും, എന്നാൽ ഷോൺ ജോർജിനെ പിന്തുണച്ചും രംഗത്തെത്തി. ന്യൂനപക്ഷ സമുദായങ്ങളോട് വിവേചനം കാണിക്കുന്നില്ലെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്തും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ജാതി–മത അടിസ്ഥാനത്തിലുള്ള വിവേചനം ഉണ്ടായിട്ടില്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് വ്യക്തമാക്കി.




