ടെഹ്റാൻ: ഹോർമൂസ് കടലിടുക്കിലെ നിലവിലെ തർക്കങ്ങൾക്ക് പരിഹാരം കാണാൻ ഗൾഫ് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി പുതിയ പദ്ധതി മുന്നോട്ടുവെച്ച് ഒമാൻ. ഇറാനുമായി നടത്തിയ ചർച്ചയിലാണ് ഒമാൻ പുതിയ ഫോർമുല അവതരിപ്പിച്ചത്.
ഹോർമൂസ് കടലിടുക്ക് ഇറാൻ മാത്രം നിയന്ത്രിക്കുന്നതിന് പകരം, കടലിടുക്കിന്റെ തീരത്തുള്ളതും ഈ കപ്പൽപാത ഉപയോഗിക്കുന്നതുമായ ഗൾഫ് രാജ്യങ്ങൾ ചേർന്ന് സംയുക്തമായി നിയന്ത്രിക്കണമെന്നാണ് ഒമാന്റെ നിർദേശം. അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വിവിധ രാജ്യങ്ങൾ ചേർന്ന് കപ്പൽപാത നിയന്ത്രിക്കുകയും, ഉപയോഗിക്കുന്ന കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കി കടന്നുപോകാൻ അനുമതി നൽകുകയും ചെയ്യുന്ന മലാക്ക കടലിടുക്കിന്റെ മാതൃകയാണ് ഒമാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ഹോർമൂസ് കടലിടുക്കിന്റെ ഭാവി നിയന്ത്രണവുമായി ബന്ധപ്പെട്ട് ഒമാൻ വിദേശകാര്യ മന്ത്രി നേരത്തെ തന്നെ ഈ ആശയം വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഒമാന്റെ നിർദേശം ഇറാൻ പൂർണമായി അംഗീകരിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഒമാൻ തീരത്തോട് ചേർന്ന് കപ്പലുകൾക്ക് സഞ്ചരിക്കാൻ താൽക്കാലിക സമാന്തര പാത ഒരുക്കാമെന്ന മറ്റൊരു നിർദേശവും ഇറാൻ നിരസിച്ചതായാണ് റിപ്പോർട്ടുകൾ.
അതേസമയം, വിവിധ ആക്രമണ സംഭവങ്ങളെ തുടർന്ന് ഇറാനും അയൽരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ വർധിക്കുന്നത് പശ്ചിമേഷ്യയിലെ സംഘർഷ സാധ്യതകൾ കൂടുതൽ ശക്തമാക്കുകയാണ്.
ഇറാനെ ചർച്ചകളിലേക്ക് എത്തിച്ചത് ശക്തമായ ആക്രമണങ്ങളാണെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. 13 രാത്രികൾ നീണ്ട ആക്രമണം ഉണ്ടായിരുന്നില്ലെങ്കിൽ ഇറാൻ ചർച്ചകൾക്ക് തയ്യാറാകുമായിരുന്നില്ലെന്നാണ് ട്രംപിന്റെ പ്രതികരണം. ആക്രമണങ്ങളിൽ 60 പേർ കൊല്ലപ്പെടുകയും 670 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ സ്ഥിരീകരിച്ചിരുന്നു.
അതേസമയം, അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറല്ലെന്നും, നിലവിലെ ചർച്ചകളിൽ മാത്രമാണ് പുരോഗതിയുള്ളതെന്നുമാണ് ഇറാന്റെ നിലപാട്. അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി ലബനനിൽ നിന്നുള്ള ഇസ്രയേൽ പിന്മാറ്റം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഇറാൻ മുന്നോട്ടുവെച്ചിട്ടുണ്ട്.
അതിനിടെ, പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ ഗതി നിർണയിക്കാവുന്ന നിർണായക കൂടിക്കാഴ്ചയ്ക്കായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലെത്തി. ഡോണൾഡ് ട്രംപുമായുള്ള നെതന്യാഹുവിന്റെ കൂടിക്കാഴ്ച ഇറാൻ വിഷയത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.




