തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്ര സമർപ്പണം വൈകുന്നതിനെതിരെ ആക്ഷേപം. രണ്ട് കുറ്റപത്രങ്ങളുടെയും കരട് തയ്യാറായിട്ടുണ്ടെങ്കിലും അന്തിമ റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ല. കുറ്റപത്രം ബോധപൂർവ്വം വൈകിപ്പിക്കുകയാണോ എന്ന സംശയവും ഉയരുന്നുണ്ട്.
ജംഷഡ്പൂരിലെ ലാബിൽ നിന്നുള്ള പരിശോധനാഫലം ലഭിക്കുന്നതിലും വൈകുന്നതായി വിവരമുണ്ട്. ഇതിനിടെ, കവർച്ച ചെയ്ത സ്വർണത്തിന്റെ അളവിൽ അന്തിമ തീരുമാനം എടുത്തതായി അന്വേഷണ സംഘം അറിയിച്ചു. ഏകദേശം 1700 ഗ്രാം സ്വർണം കവർന്നതാണെന്നതാണ് നിഗമനം.
കുറ്റപത്രം സമർപ്പിക്കാൻ സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്. പുതിയ സർക്കാർ ചുമതലയേറ്റതിന് ശേഷം അനുമതി തേടാമെന്ന നിലപാടിലാണ് പ്രത്യേക അന്വേഷണ സംഘം. കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതിയാണ്. ദ്വാരപാലക കേസിൽ ആകെ 15 പ്രതികളുണ്ട്, എൻ. വാസു ഈ കേസിൽ മാത്രമാണ് പ്രതിയായി ഉൾപ്പെട്ടിരിക്കുന്നത്.
ഇതിനിടെ, ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന് വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. കുറ്റപത്രം സമർപ്പിക്കാത്തതിനാൽ കേസിലെ എല്ലാ പ്രതികളും ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്.






