ഇതിഹാസ ഗായിക ആശാ ഭോസ്‌ലേയുടെ വിയോഗത്തിൽ ആദരമർപ്പിച്ചതിനെ തുടർന്ന് പാകിസ്താനിലെ പ്രമുഖ വാർത്താ ചാനലായ ജിയോ ന്യൂസിനെതിരെ പാക് മാധ്യമ നിയന്ത്രണ അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. സംഭവം രാജ്യത്ത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഇന്ത്യൻ ഉള്ളടക്കങ്ങൾ ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നതിനെതിരെ പാകിസ്താൻ സുപ്രീം കോടതി 2018ൽ ഏർപ്പെടുത്തിയ നിരോധനം ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി. ആശാ ഭോസ്‌ലെയെക്കുറിച്ചുള്ള വാർത്തകൾ സംപ്രേഷണം ചെയ്തതിലൂടെ കോടതി ഉത്തരവ് ചാനൽ മനഃപൂർവ്വം ലംഘിച്ചതായി അധികൃതർ ആരോപിക്കുന്നു. ഇന്ത്യൻ ഉള്ളടക്കങ്ങൾ പ്രാദേശിക സംസ്കാരത്തെ ബാധിക്കുന്നുവെന്ന വിലയിരുത്തലിലാണ് ആ നിരോധനം.
അതേസമയം, നടപടിയെ ശക്തമായി വിമർശിച്ച് ജിയോ ന്യൂസ് ഉർദു വിഭാഗം മാനേജിംഗ് ഡയറക്ടർ അസർ അബ്ബാസ് രംഗത്തെത്തി. കലയും കലാകാരന്മാരും രാഷ്ട്രീയ സംഘർഷങ്ങളുടെ ഇരകളാകരുതെന്നും, ഒരു ഇതിഹാസ കലാകാരിയുടെ വിയോഗം റിപ്പോർട്ട് ചെയ്യുമ്പോൾ അവരുടെ കലാജീവിതത്തെക്കുറിച്ച് പരാമർശിക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. ആശാ ഭോസ്‌ലെയെപ്പോലുള്ള കലാകാരിക്ക് അർഹിക്കുന്ന ആദരം നൽകാൻ കഴിയാത്തത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താനിലെ കലാകാരന്മാരുമായുള്ള ആശാ ഭോസ്‌ലെയുടെ ബന്ധവും അദ്ദേഹം എടുത്തുപറഞ്ഞു. നൂർജഹാനെ സ്വന്തം മൂത്ത സഹോദരിയെപ്പോലെ കാണുകയും നുസ്രത്ത് ഫത്തേ അലി ഖാൻ പോലുള്ള പ്രമുഖരുമായി സഹകരിക്കുകയും ചെയ്തിരുന്നു. കൂടാതെ നസീർ കാസ്മിയുടെ കവിതകൾക്ക് ശബ്ദം നൽകിയതും ശ്രദ്ധേയമാണ്. ആശാ ഭോസ്‌ലെയുടെ കല അതിർത്തികൾക്കപ്പുറമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെ 92-ാം വയസ്സിലാണ് ആശാ ഭോസ്‌ലേ അന്തരിച്ചത്. തിങ്കളാഴ്ച മുംബൈയിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. ശിവാജി പാർക്ക് ശ്മശാനത്തിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയ നേതാക്കളും ബന്ധുക്കളും ആയിരക്കണക്കിന് ആരാധകരും പങ്കെടുത്തു. മകൻ ആനന്ദ് ഭോസ്‌ലേ ചിതയ്ക്ക് തീ കൊളുത്തി അന്ത്യകർമങ്ങൾ നിർവഹിച്ചു.




