ന്യൂഡൽഹി: വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ 21 വയസ്സുകാരിക്കു നേരെ ആസിഡ് ആക്രമണം നടത്തി അയൽവാസിയായ യുവതി. ഏപ്രിൽ 19-ന് നിശ്ചയിച്ചിരുന്ന വിവാഹം തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണമെന്നാണ് പോലീസ് പറയുന്നത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഗുരു തേജ് ബഹദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തും ശരീരത്തിന്റെ മുകൾഭാഗത്തും പരിക്കേറ്റതിനൊപ്പം കാഴ്ചശക്തിയും ഭാഗികമായി ബാധിച്ചിട്ടുണ്ട്.
ഡൽഹിയിലെ ഇന്ദിരാ വിഹാർ പ്രദേശത്ത് ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇരയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന 26 വയസ്സുകാരിയാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. രാവിലെ വീട്ടിലെത്തി കുടുംബാംഗങ്ങളോടൊപ്പം സമയം ചിലവഴിച്ച പ്രതി, പിന്നീട് ഉച്ചയ്ക്ക് വീണ്ടും എത്തി മൈലാഞ്ചി ഇട്ടുതരണമെന്ന് ആവശ്യപ്പെട്ടു.
മൈലാഞ്ചി ഇടുന്നതിനിടെ കൈയിലുണ്ടായിരുന്ന ദ്രാവകം നാരങ്ങാവെള്ളമാണെന്ന് പറഞ്ഞ് യുവതിയെ വിശ്വസിപ്പിച്ച ശേഷം, അപ്രതീക്ഷിതമായി ആസിഡ് മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. ആക്രമണത്തിനിടെ “ഇനി നീ ഇത് കുടിക്കൂ” എന്ന് പറഞ്ഞതായും ഇരയുടെ സഹോദരി വെളിപ്പെടുത്തി. ആസിഡ് വീണതോടെ യുവതി നിലവിളിച്ച് പുറത്തേക്ക് ഓടി. നാട്ടുകാർ എത്തിയപ്പോൾ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെ പിടികൂടി പോലീസിന് കൈമാറി.
പ്രതിക്ക് ഇരയുടെ പ്രതിശ്രുത വരനോടുള്ള വ്യക്തിപരമായ ബന്ധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഇരയായ യുവതി ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ഗോകുൽപുരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




