കൊച്ചി: കുംഭമേള വൈറൽ താരത്തിന്റെ വിവാദ വിവാഹവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെയും ഭർത്താവിന്റെയും മൊഴി രേഖപ്പെടുത്താൻ മധ്യപ്രദേശ് പോലീസ് സംഘം കൊച്ചിയിലെത്തി. പ്രാദേശിക പോലീസിന്റെ സാന്നിധ്യത്തിലായിരിക്കും മൊഴി എടുക്കുന്നത്.
വിവാഹ സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ കണ്ടെത്തലിനെ തുടർന്നാണ് ഭർത്താവായ ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തത്. മാർച്ച് 11-ന് തിരുവനന്തപുരം അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്.
കമ്മീഷന്റെ റിപ്പോർട്ടിൽ പെൺകുട്ടിക്ക് വിവാഹസമയത്ത് 16 വയസും രണ്ട് മാസവുമാത്രമായിരുന്നുവെന്നും, വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ചെന്നുമാണ് വ്യക്തമാക്കുന്നത്. മധ്യപ്രദേശിലെ ആശുപത്രി രേഖകൾ പ്രകാരം 2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിയ പെൺകുട്ടിയും ഫർമാനും സംയുക്തമായി പരാതി നൽകിയിരുന്നു. ബന്ധുക്കൾ വിവാഹത്തിനായി സമ്മർദ്ദം ചെലുത്തുന്നതായി ആരോപിച്ച് സംരക്ഷണം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
പ്രായം തെളിയിക്കാൻ ആധാർ കാർഡും ജനന സർട്ടിഫിക്കറ്റും ഹാജരാക്കിയതിനെ തുടർന്ന് അവർക്ക് പ്രായപൂർത്തിയായതായി കരുതി പോലീസ് നടപടി സ്വീകരിച്ചിരുന്നു. സംഭവം വിവാദമായതോടെ കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ഹാജരാകാൻ ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. തുടർന്ന് കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.




