കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആത്മഹത്യയ്ക്ക് മിനിറ്റുകൾക്ക് മുമ്പ് പ്രിൻസിപ്പലിന്റെ മുറിയിൽ നടന്ന ചർച്ചകളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ദൃശ്യങ്ങളിൽ മൂന്ന് അധ്യാപകരും പ്രിൻസിപ്പലും നിതിനുമായി സംസാരിക്കുന്നതായി കാണാം. കഴിഞ്ഞ പത്താം തീയതി ഉച്ചയ്ക്ക് 1.20ഓടെ നിതിൻ പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് പുറത്തുവരുന്നതും, പിന്നാലെ 1.38 ഓടെ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് മരിക്കുന്നതുമാണ് റിപ്പോർട്ട്.
സംഭവത്തിന് മുമ്പ് ലോൺ ആപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രിൻസിപ്പൽ ഓഫീസിൽ ചോദ്യംചെയ്യൽ നടന്നതായി വിവരമുണ്ട്. ടീച്ചറുടെ നമ്പർ മാറ്റണമെന്നും പണം അടയ്ക്കണമെന്നും പ്രിൻസിപ്പൽ നിതിനോട് നിർദേശിച്ചതായും ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കുന്നു.
ഇതിനിടെ ലോൺ ആപ്പ് പ്രതിനിധികൾ അധ്യാപിക ലതയുമായി ഫോണിൽ ബന്ധപ്പെടുന്നതും കാണാം. എടുത്ത വായ്പയുടെ കാര്യങ്ങൾ നിതിൻ വിശദീകരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പണം തിരിച്ചടയ്ക്കാതെ ഭീഷണി തുടരുമെന്ന് ലോൺ ആപ്പ് പ്രതിനിധികൾ പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
നിതിൻ രാജിന്റെ മരണത്തെ തുടർന്ന് ഇൻസ്റ്റാ പേ എന്ന ലോൺ ആപ്പിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാനസികമായി പീഡിപ്പിച്ച് പണം തിരിച്ചടയ്ക്കാൻ പ്രേരിപ്പിച്ചുവെന്നതാണ് എഫ്‌ഐആറിലെ പ്രധാന ആരോപണം.




