മുംബൈ: മഹാരാഷ്ട്രയെ നടുക്കിയ അമരാവതി പീഡനക്കേസിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷൻ രംഗത്ത്. കേസിലെ പ്രതിയായ അയാൻ അഹമ്മദ് ഹിന്ദു പെൺകുട്ടികളെ ലക്ഷ്യമിട്ടിരുന്നുവെന്ന മുൻ ബിജെപി എംപി നവനീത് റാണയുടെ പ്രസ്താവന പൂർണ്ണമായും തെറ്റാണെന്ന് കമ്മീഷൻ ചെയർമാൻ പ്യാരെ സിയ ഖാൻ വ്യക്തമാക്കി. ഇതുവരെ തിരിച്ചറിഞ്ഞ ഇരകളെല്ലാം മുസ്ലീം സമുദായത്തിൽപ്പെട്ടവരാണെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു.
നൂറ്റിഎൺപതോളം പെൺകുട്ടികളെ പ്രതി പ്രണയക്കെണിയിൽ വീഴ്ത്തി അശ്ലീല ദൃശ്യങ്ങൾ പകർത്തിയതായാണ് വിവരം. തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച് നവനീത് റാണ സാമൂഹിക ഐക്യം തകർക്കാൻ ശ്രമിക്കുകയാണെന്ന് പ്യാരെ ഖാൻ കുറ്റപ്പെടുത്തി. നിലവിൽ തിരിച്ചറിഞ്ഞ അതിജീവിതമാരിൽ നാല് പേർ പരത്വാഡയിൽ നിന്നുള്ളവരും മൂന്ന് പേർ അമരാവതിയിൽ നിന്നുള്ളവരും ഒരാൾ നാഗ്പൂർ സ്വദേശിയുമാണ്.
പ്രതിയായ അയാൻ അഹമ്മദും സുഹൃത്തായ ഉസൈർ ഖാനും തമ്മിലുള്ള വ്യക്തിപരമായ തർക്കമാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ കാരണമായത്. അയാൻ താൻ പകർത്തിയ ദൃശ്യങ്ങൾ ഉസൈറിന് അയച്ചു കൊടുക്കാറുണ്ടായിരുന്നു. ഇരുവരും തമ്മിൽ പിണങ്ങിയതോടെ ഉസൈർ ഈ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പുറത്തുവിടുകയായിരുന്നുവെന്നും കമ്മീഷൻ വ്യക്തമാക്കി.




