ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ വെടിവെപ്പിനെ തുടർന്ന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ ഇറാനെ സമീപിച്ചു. ഇത്തരത്തിലുള്ള ആക്രമണങ്ങൾ ആവർത്തിക്കുകയാണെങ്കിൽ അതിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇന്ത്യ വ്യക്തമാക്കി. അതേസമയം, ഇറാനിയൻ നാവികസേനയുടെ വെടിവെപ്പിൽപ്പെട്ട രണ്ട് ഇന്ത്യൻ കപ്പലുകളിലും ആളപായമില്ലെന്ന് അധികൃതർ ഞായറാഴ്ച അറിയിച്ചു. ഒരു കാബിന്റെ ചില്ല് തകർന്നതൊഴികെ വലിയ നാശനഷ്ടങ്ങളൊന്നുമില്ലെന്നാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് ഇറാനിയൻ നയതന്ത്ര വിഭാഗവും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറും (IRGC) തമ്മിൽ ഭിന്ന നിലപാടുകൾ നിലനിൽക്കുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. അമേരിക്കയുമായും ഇസ്രയേലുമായും തുടരുന്ന സംഘർഷത്തിനിടയിൽ ഹോർമുസ് വഴി സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് ചുങ്കം ഈടാക്കണമെന്ന നിലപാടിലാണ് IRGC. എന്നാൽ ഇത്തരം ആവശ്യങ്ങൾ ഇന്ത്യ അംഗീകരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, കൊച്ചി തുറമുഖത്ത് അറ്റകുറ്റപ്പണികൾക്കായി നങ്കൂരമിട്ടിരുന്ന ഇറാനിയൻ യുദ്ധക്കപ്പൽ ‘ഐആർഐഎസ് ലാവൻ’ ഇന്ത്യയുടെ സഹായം തേടിയിരിക്കെയാണ് ജഗ് അർണവ്, സാൻമാർ ഹെറാൾഡ് എന്നീ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവെപ്പ് ഉണ്ടായത്. കപ്പലിലെ 183 ജീവനക്കാരിൽ 120 പേരെ ഇതിനകം നാട്ടിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. ശേഷിക്കുന്നവർ കപ്പൽ പരിപാലനത്തിനായി കേരളത്തിൽ തുടരുകയാണ്.
മാർച്ച് 4ന് ശ്രീലങ്കയ്ക്ക് സമീപം യുഎസ് അന്തർവാഹിനി നടത്തിയ ആക്രമണത്തിൽ ‘ഐആർഐഎസ് ദേന’ എന്ന മറ്റൊരു ഇറാനിയൻ യുദ്ധക്കപ്പൽ മുങ്ങിയതിനെ തുടർന്നാണ് ലാവൻ അഭയം തേടിയെത്തിയതെന്നാണ് വിവരം.
ഹോർമുസ് വഴി സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് ചുങ്കം ഈടാക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലും അത്തരം നികുതി നൽകാൻ ഇന്ത്യയ്ക്ക് ഉദ്ദേശമില്ലെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വെടിവെപ്പ് സംഭവത്തെ ഇന്ത്യ അതീവ ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച ഒമാന്റെ വടക്കുഭാഗത്ത്, ലക്ഷക്കണക്കിന് ബാരൽ ക്രൂഡ് ഓയിൽ കയറ്റിയിരുന്ന രണ്ട് വലിയ ടാങ്കറുകളാണ് ഇറാനിയൻ നാവികസേനയുടെ വെടിവെപ്പിന് ഇരയായത്. തുടർന്ന് അവ ഹോർമുസിൽ നിന്ന് പിന്തിരിയേണ്ടിവന്നു. യുഎസ്-ഇസ്രയേൽ സംഘർഷത്തിൽ ഉൾപ്പെടാത്ത രാജ്യങ്ങളെ ലക്ഷ്യംവെക്കില്ലെന്നായിരുന്നു ഇറാന്റെ മുൻ പ്രസ്താവന.
സംഭവത്തെ തുടർന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇറാനിയൻ പ്രതിനിധിയെ വിളിച്ചുവരുത്തി അസന്തോഷം അറിയിക്കുകയും ചെയ്തു. ഹോർമുസ് കടലിടുക്കിലെ സ്വതന്ത്രവും തടസ്സമില്ലാത്തതുമായ കപ്പൽ ഗതാഗതത്തെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
മറൈൻ ട്രാഫിക് ഡാറ്റ അനുസരിച്ച്, ‘ജഗ് അർണവ്’ സൗദി അറേബ്യയിലെ അൽ ജുബൈലിൽ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്നു. ‘സാൻമാർ ഹെറാൾഡ്’ ഇറാഖിൽ നിന്ന് ക്രൂഡ് ഓയിൽ കൊണ്ടുവരികയായിരുന്നു.
യുഎസുമായുള്ള സംഘർഷത്തിനിടയിൽ ഇന്ത്യയെ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്ക് ഇറാൻ ഡ്രോൺ-മിസൈൽ ഭീഷണി മുന്നോട്ടുവച്ചിട്ടുണ്ട്. യുഎസ് മധ്യസ്ഥതയിൽ ഇസ്രയേലും ലെബനനും തമ്മിൽ ഉണ്ടായ 10 ദിവസത്തെ വെടിനിർത്തൽ കരാറിന് പിന്നാലെ ഹോർമുസ് തുറന്നിരുന്നെങ്കിലും, യുഎസ് നാവിക ഉപരോധം പിൻവലിക്കാത്തതിനെ തുടർന്ന് 24 മണിക്കൂറിനകം വീണ്ടും അടച്ചതായി റിപ്പോർട്ടുകൾ പറയുന്നു.




