കണ്ണൂർ: മരിച്ച നിതിൻ രാജിന്റെ കുടുംബം അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെത്തി. നിതിന്റെ അച്ഛനും സഹോദരിയുടെ ഭർത്താവുമാണ് കോളേജിലെത്തിയത്. നിതിൻ താമസിച്ച ഹോസ്റ്റൽ മുറിയും അപകടസ്ഥലവും സന്ദർശിച്ച് പ്രിൻസിപ്പലിനെ കാണാനായിരുന്നു ശ്രമം. എന്നാൽ വികാരാധീനരായ കുടുംബാംഗങ്ങൾ പ്രിൻസിപ്പലിനെ കാണാതെ തന്നെ മടങ്ങി.
“മകനെ കൊന്നവരെ കാണേണ്ട,” എന്നാണ് നിതിന്റെ അച്ഛന്റെ പ്രതികരണം. നിതിൻ ആത്മഹത്യ ചെയ്തതല്ല, കൂട്ടമായി ഉപദ്രവിച്ച് കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഇതിനിടെ, നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പുരോഗതി ഇല്ലെന്നാരോപിച്ച് സംസ്ഥാനവ്യാപക പ്രക്ഷോഭത്തിന് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്തു. പൊലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച ഉണ്ടായതായി അവർ ആരോപിച്ചു.
ഏപ്രിൽ 28ന് സംസ്ഥാന ഹർത്താൽ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. 52 ദളിത് സംഘടനകളും സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാർട്ടികളും ചേർന്നാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരിക്കുന്നത്.




