മലയാളം ടെലിവിഷൻ പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയാണ് നടൻ സിദ്ധാർത്ഥ് വേണുഗോപാൽ വിടപറഞ്ഞത്. കാൻസറിനോടുള്ള രണ്ടു വർഷത്തെ നീണ്ട പോരാട്ടത്തിനൊടുവിൽ കഴിഞ്ഞ ഏപ്രിൽ 17-നായിരുന്നു സിദ്ധാർത്ഥിന്റെ അന്ത്യം. സിദ്ധാർത്ഥിന്റെ ചികിത്സാഘട്ടങ്ങളിലുടനീളം വലിയൊരു താങ്ങായി കൂടെയുണ്ടായിരുന്ന നടി സീമ ജി നായർ, പ്രിയപ്പെട്ടവന്റെ വേർപാടിൽ മനമുലഞ്ഞുകൊണ്ട് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്.
സിദ്ധാർത്ഥ് വിടപറഞ്ഞ് അഞ്ചു ദിവസം പിന്നിടുമ്പോഴാണ് ഐവർമഠത്തിൽ വെച്ചുണ്ടായ ഹൃദയഭേദകമായ ഒരു അനുഭവം സീമ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഒരിടത്ത് ജീവിക്കാൻ അത്രയേറെ കൊതിച്ചിട്ടും മരണം തട്ടിയെടുത്ത ഒരു ജീവിതവും, മറുവശത്ത് ജീവിതം ബാക്കിയുണ്ടായിട്ടും അത് സ്വയം അവസാനിപ്പിച്ചവരും തമ്മിലുള്ള വൈരുദ്ധ്യമാണ് സീമ തന്റെ വാക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എത്രയോ ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കി വെച്ചാണ് സിദ്ധാർത്ഥ് യാത്രയായതെന്നും അവസാന നിമിഷവും ജീവിതത്തിലേക്ക് തിരിച്ചുവരാൻ അവൻ ആഗ്രഹിച്ചിരുന്നുവെന്നും സീമ ഓർക്കുന്നു. തനിക്ക് ചെയ്യാൻ കഴിഞ്ഞത് നിസ്സഹായയായി നോക്കി നിൽക്കാൻ മാത്രമായിരുന്നുവെന്ന വേദനയും താരം പങ്കുവെക്കുന്നുണ്ട്.
സിദ്ധാർത്ഥിന്റെ അസ്ഥി സഞ്ചയനത്തിനായി ഐവർമഠത്തിൽ എത്തിയപ്പോഴുള്ള അനുഭവമാണ് ആരെയും ചിന്തിപ്പിക്കുന്നത്. സിദ്ധാർത്ഥിനെ ദഹിപ്പിച്ച ചിതയ്ക്ക് തൊട്ടടുത്ത് തന്നെ മുപ്പത് വയസ്സുകാരനായ മറ്റൊരു യുവാവിന്റെ മൃതദേഹം സംസ്കരിക്കാൻ എത്തിച്ചിരുന്നു. ആത്മഹത്യയായിരുന്നു ആ യുവാവിന്റെ മരണകാരണമെന്ന് അറിഞ്ഞതോടെ, ഒരിടത്ത് ജീവിക്കാൻ കൊതിക്കുന്നവരും മറ്റൊരിടത്ത് ജീവിതം വേണ്ടെന്ന് വെക്കുന്നവരും തമ്മിലുള്ള അന്തരം സീമയെ വല്ലാതെ ഉലച്ചു കളഞ്ഞു.
ന്യൂറോ എൻഡോക്രൈൻ കാർസിനോമ എന്ന ഗുരുതരമായ കാൻസർ ബാധിച്ച സിദ്ധാർത്ഥിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞ രണ്ടു വർഷമായി വിശ്രമമില്ലാതെ ഓടുകയായിരുന്നു സീമ. “മനസ്സും ശരീരവും തളർന്നപ്പോഴും നിന്റെ ജീവൻ തിരിച്ചു പിടിക്കാനായി ഞാൻ ഓടിക്കൊണ്ടേയിരുന്നു” എന്നായിരുന്നു സിദ്ധാർത്ഥിന്റെ മരണം സ്ഥിരീകരിച്ചുകൊണ്ട് അന്ന് സീമ കുറിച്ചത്. സീമയുടെ ഈ കരുതലിനെയും വലിയ മനസ്സിനെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് കുറിപ്പിന് താഴെ കമന്റുകളുമായി എത്തുന്നത്. ദൈവത്തിന്റെ പ്രതിനിധിയായി സീമയെ വിശേഷിപ്പിക്കുന്നവർക്കൊപ്പം, സിദ്ധാർത്ഥിന്റെ വേർപാടിൽ പങ്കുചേരുന്ന ആരാധകരുടെ വേദനയും കമന്റുകളിൽ നിറയുന്നു.




