തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപിനെതിരെ സോഷ്യൽ മീഡിയയിൽ ഭീഷണി മുഴക്കിയെന്ന പരാതിയിൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസാണ് നടപടി സ്വീകരിച്ചത്. ഡ്യൂട്ടിക്കിടെ ഉണ്ടായ സംഭവങ്ങളെ തുടർന്ന് തന്നെ ലക്ഷ്യമിട്ട് വ്യക്തിഹത്യയും ഭീഷണിയും നടക്കുന്നതായി ആരോപിച്ച് സന്ദീപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
അരുൺ രാജേന്ദ്രനോടൊപ്പം ടോം കുര്യാക്കോസ്, യാസർ കെ.പി, സോണി പനംതാനം, ശരത് പിള്ള, രാഹുൽ ജോൺ സി എന്നിവർക്കും കെ.എസ്.യു കാഞ്ഞിരംകുളം യൂണിറ്റ്, യൂത്ത് കോൺഗ്രസ് ബാറ്റിൽ എന്നീ ഫേസ്ബുക്ക് അക്കൗണ്ടുകൾക്കുമെതിരെയും കേസെടുത്തിട്ടുണ്ട്. “22 ദിവസം കൂടി കഴിഞ്ഞോട്ടെ, കണക്കുകൾ തീർക്കാൻ ബാക്കിയുണ്ട്” എന്ന തരത്തിലുള്ള പോസ്റ്റുകളാണ് കേസിന് ആധാരം.
നവകേരള സദസ്സിനിടെ കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ചതിന് പ്രതികാരമായി ഭീഷണി ഉയർന്നതാണെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ആലപ്പുഴയിൽ നടന്ന പ്രതിഷേധത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രവർത്തകരെ മർദ്ദിച്ചുവെന്ന പരാതിയിൽ മുമ്പ് കേസ് എടുത്തിരുന്നെങ്കിലും, തുടർന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.




