ടെഹ്റാൻ: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി റഷ്യൻ സന്ദർശനത്തിനായി സെന്റ് പീറ്റേഴ്സ്ബർഗിലെത്തി. പ്രസിഡന്റ് വ്ലാദിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് സന്ദർശനം നടത്തുന്നത്. പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് അരാഗ്ചി വ്യക്തമാക്കി.
കൂടിക്കാഴ്ചയിൽ യുദ്ധ സാഹചര്യങ്ങളും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളും വിശദമായി ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനും റഷ്യയും തമ്മിലുള്ള സ്ഥിരമായ ഏകോപനവും കൂടിയാലോചനയും നിർണായകമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇതിനുമുമ്പ് പാകിസ്താനും ഒമാനും നടത്തിയ സന്ദർശനങ്ങൾ ഫലപ്രദമായിരുന്നുവെന്നും, വിവിധ മേഖലകളിലെ ചർച്ചകൾ അവലോകനം ചെയ്തുവെന്നും അരാഗ്ചി അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ സുരക്ഷയും കടൽഗതാഗത സുരക്ഷയും പ്രധാന ചർച്ചാവിഷയമായതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാൻ പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാന കരാർ രൂപീകരിക്കുന്നതിനും ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
പാക് മധ്യസ്ഥതയിലൂടെ നടന്നിരുന്ന സമാധാന ചർച്ചകൾ നേരത്തെ ചട്ടക്കൂട് സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് തടസപ്പെട്ടിരുന്നു. ഇതിനിടയിലാണ് ഇറാൻ-റഷ്യ തലത്തിലുള്ള പുതിയ ഉന്നതതല കൂടിക്കാഴ്ച നടക്കുന്നത്.




