യുക്രൈൻ: യുക്രൈനേക്കാൾ മുൻഗണന റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് ട്രംപ് ഭരണകൂടം നൽകിയതിനാലാണ് താൻ രാജിവെച്ചതെന്ന് മുൻ യുഎസ് അംബാസഡർ ബ്രിഡ്ജറ്റ് ബ്രിങ്ക് വെളിപ്പെടുത്തി. യുക്രൈനിലെ മുൻ യുഎസ് അംബാസഡറായിരുന്ന അവർ, എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഈ ആരോപണം ഉന്നയിച്ചത്. ‘ഏകാധിപതികളുടെ പക്ഷം പിടിക്കുന്നത് അമേരിക്കയുടെ രീതി അല്ല’ എന്ന നിലപാടാണ് രാജിയിലേക്ക് നയിച്ചതെന്നും അവർ വ്യക്തമാക്കി.
2022 മുതൽ 2025 വരെ കീവിൽ യുഎസിനെ പ്രതിനിധീകരിച്ചിരുന്ന ബ്രിങ്ക്, ട്രംപ് ഭരണകൂടത്തിന്റെ യുക്രൈൻ നയത്തോടുള്ള വിയോജിപ്പിനെ തുടർന്നാണ് 2025 മേയ് മാസത്തിൽ പദവി രാജിവെച്ചത്. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ഭാഗമായി ഔദ്യോഗിക സേവനം ഉപേക്ഷിച്ചതായി പറഞ്ഞ അവർ, പിന്നീട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും മിഷിഗണിലെ ഏഴാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുകയും ചെയ്യുന്നു.
ബ്രിങ്കിന് ശേഷം യുഎസ് അംബാസഡറായി ചുമതലയേറ്റ ജൂലി ഡേവിസും ഒരു വർഷം തികയുന്നതിന് മുൻപേ സ്ഥാനമൊഴിയുകയാണ്. യുക്രൈനോടുള്ള അമേരിക്കയുടെ പിന്തുണയിൽ വന്ന മാറ്റങ്ങളോടുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും, ഇത് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിഷേധിച്ചിട്ടുണ്ട്. ഡേവിസ് ഈ വർഷം അവസാനം ഔദ്യോഗികമായി വിരമിക്കുമെന്ന് അറിയിപ്പുണ്ട്.
റഷ്യ–യുക്രൈൻ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ട്രംപ് മുമ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും, അദ്ദേഹത്തിന്റെ രണ്ടാം ഭരണകാലം തുടങ്ങി ഒരു വർഷം കഴിഞ്ഞിട്ടും സംഘർഷം തുടരുകയാണ്. അതേസമയം, ഇറാനുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ ഉയർന്നതോടെ യുഎസിന്റെ ശ്രദ്ധ യുക്രൈനിൽ നിന്ന് മാറുന്നുവെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി പ്രതികരിച്ചു.




