മോസ്കോ: റഷ്യയുടെ എണ്ണ വ്യവസായത്തെ ലക്ഷ്യമിട്ട് ഉക്രെയ്ൻ ഡ്രോൺ ആക്രമണങ്ങൾ ശക്തമാകുന്നു. അതിർത്തിയിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള എണ്ണ ശുദ്ധീകരണശാലകളും കയറ്റുമതി കേന്ദ്രങ്ങളും ആക്രമണത്തിനിരയായതായി റിപ്പോർട്ടുകൾ പറയുന്നു. പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ ആഗോള എണ്ണവില ഉയരുന്ന സമയത്താണ് ഈ നീക്കങ്ങൾ ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കരിങ്കടൽ തീരത്തെ തുവാപ്‌സെ നഗരത്തിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ നാല് തവണ ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ട്. യുദ്ധമേഖലയിൽ നിന്ന് ഏകദേശം 450 കിലോമീറ്റർ അകലെയാണിത്. ആക്രമണത്തെ തുടർന്ന് എണ്ണ ചോർന്ന് സമീപ പ്രദേശങ്ങളിലേക്ക് പടർന്നതോടെ വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
ഉക്രെയ്ൻ അതിർത്തിയിൽ നിന്ന് ഏകദേശം 1,500 കിലോമീറ്റർ അകലെയുള്ള പെർം മേഖലയിലെ എണ്ണ പമ്പിംഗ് സ്റ്റേഷനിലും സ്ഫോടനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സെന്റ് പീറ്റേഴ്‌സ്ബർഗിന് സമീപമുള്ള ഉസ്റ്റ്-ലുഗ ടെർമിനലും ആക്രമണത്തിന് ഇരയായി.
ഈ വർഷം മാത്രം ഇത്തരം ആക്രമണങ്ങൾ മൂലം റഷ്യയ്ക്ക് ഏകദേശം 7 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായതായി ഉക്രെയ്ൻ പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്‌കി അവകാശപ്പെട്ടു. അതേസമയം, ഇറാൻ–ഇസ്രായേൽ സംഘർഷത്തെ തുടർന്നുള്ള ആഗോള എണ്ണവില വർധന റഷ്യയ്ക്ക് താൽക്കാലിക ആശ്വാസമാകുന്നുണ്ടെങ്കിലും, തുടർച്ചയായ ആക്രമണങ്ങൾ എണ്ണ ശുദ്ധീകരണവും വിതരണവും ബാധിച്ച് ദീർഘകാലത്തിൽ തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.
ആക്രമണങ്ങൾ മൂലം എണ്ണ ചോർച്ചയും തീപിടിത്തങ്ങളും വർധിച്ചതോടെ പരിസ്ഥിതിയിലും ഗുരുതര ആഘാതങ്ങൾ ഉണ്ടാകുന്നു. കരിങ്കടൽ തീരത്ത് ‘കറുത്ത മഴ’ പോലുള്ള സാഹചര്യം റിപ്പോർട്ട് ചെയ്യപ്പെടുന്നു. എണ്ണ കലർന്ന ജലവും പുകയും ഡോൾഫിനുകൾ, പക്ഷികൾ തുടങ്ങിയ ജീവജാലങ്ങൾക്ക് ഹാനികരമാകുന്നതോടൊപ്പം മനുഷ്യാരോഗ്യത്തിനും ഭീഷണിയാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.




