ടെഹ്‌റാൻ: അമേരിക്കൻ ഉപരോധങ്ങൾ മറികടന്ന് വൻതോതിലുള്ള ഇറാനിയൻ എണ്ണ കയറ്റം ഏഷ്യ-പസഫിക് മേഖലയിലെത്തിയതായി റിപ്പോർട്ട്. നാഷണൽ ഇറാനിയൻ ടാങ്കർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ‘ഹ്യൂജ്’ എന്ന സൂപ്പർ ടാങ്കറാണ് ഏകദേശം 1.9 മില്യൺ ബാരൽ അസംസ്‌കൃത എണ്ണയുമായി ലക്ഷ്യസ്ഥാനത്തെത്തിയതെന്ന് ടാങ്കർ ട്രാക്കേഴ്സ്.കോം വ്യക്തമാക്കി. കയറ്റുമതിയുടെ മൂല്യം ഏകദേശം 220 മില്യൺ ഡോളറാണ്.
കപ്പൽ നിരീക്ഷണ സംവിധാനങ്ങളിൽ നിന്ന് മറഞ്ഞുകൊണ്ട് യാത്ര നടത്തിയതിലൂടെ നിയന്ത്രണങ്ങൾ ഒഴിവാക്കാനായെന്നാണ് വിവരം. ഇന്തോനേഷ്യയിലെ ലോംബോക്ക് കടലിടുക്ക് വഴിയായിരുന്നു സഞ്ചാരം, തുടർന്ന് റിയാവു ദ്വീപസമൂഹത്തിന് സമീപം എണ്ണ എത്തിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മാർച്ച് 20 മുതൽ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം പ്രവർത്തനരഹിതമാക്കി ‘ഡാർക്ക് ആക്ടിവിറ്റി’ രീതിയിലാണ് കപ്പൽ സഞ്ചരിച്ചത്. ശ്രീലങ്കയ്ക്കു സമീപം അവസാനമായി സിഗ്നൽ നൽകിയ ശേഷം ആഴ്ചകളോളം നിരീക്ഷണത്തിൽ നിന്ന് മറഞ്ഞിരുന്ന ടാങ്കർ പിന്നീട് തെക്കുകിഴക്കൻ ഏഷ്യൻ ജലപ്രദേശങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
ഈ നീക്കം അമേരിക്കൻ ഉപരോധങ്ങളുടെ ഫലപ്രാപ്തിയെ ചോദ്യം ചെയ്യുന്നതായാണ് വിലയിരുത്തൽ. ഹുർമുസ് കടലിടുക്കിൽ പൂർണ്ണ നിയന്ത്രണമുണ്ടെന്നും ഉപരോധം വിജയകരമാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുമ്പ് വ്യക്തമാക്കിയിരുന്നു.
ഏപ്രിൽ 13നാണ് ഇറാന്റെ തുറമുഖങ്ങൾ ലക്ഷ്യമിട്ട് യു.എസ് നാവിക ഉപരോധം ആരംഭിച്ചത്. ഇറാന്റെ എണ്ണ വരുമാനം തടയുക എന്നതാണ് ലക്ഷ്യം. ഉപരോധം പരാജയമാണെന്നും 72 മണിക്കൂറിനുള്ളിൽ 52 കപ്പലുകൾ നിയന്ത്രണം മറികടന്നുവെന്നും ഇറാൻ സ്റ്റേറ്റ് മീഡിയ അവകാശപ്പെടുന്നു.
അതേസമയം, ഉപരോധത്തിന് ശേഷം 40-ലധികം കപ്പലുകൾ തടയുകയോ പിന്തിരിപ്പിക്കുകയോ ചെയ്തതായി യു.എസ് സൈന്യം വ്യക്തമാക്കുന്നു. ഇതിലൂടെ ഇറാന് ഏകദേശം 4.8 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടായെന്നും യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.




