കോഴിക്കോട്: 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ എൽഡിഎഫ് വിജയം നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് റിയാസ് 7,487 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. റിയാസ് 81,849 വോട്ടുകൾ നേടിയപ്പോൾ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പി.വി. അൻവർ 74,362 വോട്ടുകൾ നേടി. എൻഡിഎ സ്ഥാനാർത്ഥിയായ അഡ്വ. കെ.പി. പ്രകാശ് ബാബു 26,543 വോട്ടുകൾ നേടി.
മുപ്പത്തിയഞ്ച് വർഷമായി ഇടതുകോട്ടയായി തുടരുന്ന ബേപ്പൂരിൽ ഇത്തവണ ശക്തമായ പോരാട്ടമാണ് നടന്നത്. സിപിഎമ്മിൽ നിന്ന് പുറത്തുവന്ന് യുഡിഎഫ് പിന്തുണയോടെ എത്തിയ പി.വി. അൻവറിന്റെ പ്രവേശനം മത്സരത്തെ കടുപ്പിച്ചു. പിണറായി വിജയനും മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ട് ശക്തമായ പ്രചാരണവുമായി അൻവർ രംഗത്തെത്തിയിരുന്നു. ഭരണവിരുദ്ധ വികാരം മുതലെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹത്തിന്റെ നീക്കങ്ങൾ.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന മുഹമ്മദ് റിയാസ് യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്ന് എംഎൽഎയായ നേതാവാണ്. മണ്ഡലത്തിൽ നടപ്പിലാക്കിയ ഏകദേശം 1800 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ പ്രധാന പ്രചാരണ വിഷയമായിരുന്നു.
2016ൽ വി.കെ.സി. മമ്മദ് കോയ നേടിയ 14,000 വോട്ടിന്റെ ഭൂരിപക്ഷം 2021ൽ 28,747 ആയി ഉയർത്തിയാണ് റിയാസ് നിയമസഭയിലെത്തിയത്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ആ മേൽക്കൈ 1,340 വോട്ടായി ചുരുങ്ങിയിരുന്നു.
കോഴിക്കോട് കോർപ്പറേഷനിലെ ചെറുവണ്ണൂർ-നല്ലളം മേഖല, ഫറോക്ക്, രാമനാട്ടുകര നഗരസഭകൾ, കടലുണ്ടി പഞ്ചായത്ത് എന്നിവ ഉൾപ്പെടുന്നതാണ് ബേപ്പൂർ മണ്ഡലം. ഫറോക്കും രാമനാട്ടുകരയും യുഡിഎഫ് ഭരിക്കുമ്പോൾ കടലുണ്ടിയിൽ എൽഡിഎഫിനാണ് ഭരണം. തദ്ദേശ തിരഞ്ഞെടുപ്പിൽ ചില മേഖലകളിൽ യുഡിഎഫ് മുന്നേറ്റം കണ്ടെങ്കിലും ബേപ്പൂരിലും കടലുണ്ടിയിലും ഇടത് ആധിപത്യം തുടരുകയായിരുന്നു.




