തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വൻ വിജയം മതേതര കേരളത്തിന്റെ ശക്തമായ പ്രഖ്യാപനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ വിധി കേരളത്തിന്റെ രാഷ്ട്രീയ ദിശ മാറ്റുന്ന സന്ദേശമാണെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തപ്പോൾ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നൽകിയ വാഗ്ദാനം പാലിക്കാനായതിൽ അഭിമാനമുണ്ടെന്നും, യുഡിഎഫ് ഒരു കുടുംബമായി ഒന്നിച്ച് നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് ഈ വിജയമെന്നും സതീശൻ വ്യക്തമാക്കി. വിജയത്തിന് കാരണമായ വോട്ടർമാർക്കും പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു.
വർഗീയതയ്ക്ക് കീഴടങ്ങാത്ത മതേതര നിലപാടാണ് കേരളം സ്വീകരിച്ചതെന്നും, ഇത് രാജ്യത്തിന് നൽകിയ വ്യക്തമായ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. കേരളം മതേതരത്വത്തിന്റെ ശക്തികേന്ദ്രമാണെന്ന് ഈ ജനവിധി തെളിയിക്കുന്നുവെന്നും സതീശൻ അഭിപ്രായപ്പെട്ടു.
ഇത്തവണത്തെ ഫലം കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന്റെ സൂചനയാണെന്നും, മുമ്പ് എൽഡിഎഫിനെ പിന്തുണച്ചിരുന്ന നിരവധി വോട്ടർമാർ യുഡിഎഫിന് അനുകൂലമായി മാറിയതായും അദ്ദേഹം പറഞ്ഞു. ഇതാണ് പല “ഉരുക്കുകോട്ടകളിലും” ഇടതുപക്ഷത്തിന് തിരിച്ചടി ഉണ്ടായതിന് കാരണമെന്നും അദ്ദേഹം വിലയിരുത്തി.
കഴിഞ്ഞ പത്ത് വർഷത്തെ ഭരണവിരുദ്ധ വികാരമാണ് ജനവിധിയിലേക്ക് നയിച്ചതെന്ന് സതീശൻ ആരോപിച്ചു. ഇന്ത്യയിലെ ഒന്നാം നമ്പർ സംസ്ഥാനമാക്കുന്ന വികസന പദ്ധതികളുമായി യുഡിഎഫ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുൻപ് നടത്തിയ ചില പ്രവചനങ്ങൾ യാഥാർത്ഥ്യമായതായും, പല മന്ത്രിമാരുടെയും തോൽവി ഉൾപ്പെടെയുള്ള ഫലങ്ങൾ ഇടതുപക്ഷത്തിന്റെ തകർച്ച വ്യക്തമാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. താഴെത്തട്ടിൽ പ്രവർത്തിച്ചവരുടെ ഇടപെടലാണ് പല രാഷ്ട്രീയ “ഡീലുകളും” പൊളിച്ചുകളഞ്ഞതെന്നും, ജനവിധി അതിന്റെ തെളിവാണെന്നും സതീശൻ പറഞ്ഞു.
വിനയത്തോടെയും ഉത്തരവാദിത്തബോധത്തോടെയും ജനവിധിയെ സ്വീകരിക്കുന്നുവെന്നും, വികസന മുരടിപ്പില്ലാത്ത പുതിയ കേരളം രൂപപ്പെടുത്തുകയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




