റിയാദ്: ലഹരിമരുന്ന് കടത്തിയ കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ സൗദി പൗരന്റെ വധശിക്ഷ രാജ്യത്ത് നടപ്പാക്കി. കിഴക്കൻ പ്രവിശ്യയിൽ ആംഫെറ്റാമൈൻ ഗുളികകൾ കടത്തിയ കേസിലാണ് ഖാലിദ് ബിൻ അലി ബിൻ മുഹമ്മദ് അൽ മാദിഹ് എന്ന പ്രതിക്ക് ശിക്ഷ വിധിച്ചത്.
രാജ്യത്തേക്ക് നിരോധിത ലഹരിമരുന്ന് കടത്തുകയും വിതരണം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിനാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിനൊടുവിൽ പ്രതി കുറ്റം സമ്മതിച്ചതായും വിചാരണ കോടതി വധശിക്ഷ വിധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അപ്പീൽ കോടതികളുടെ അംഗീകാരം ലഭിച്ചതിന് ശേഷം രാജകൽപ്പന പ്രകാരമാണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും നീതി നടപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. സമൂഹത്തെ ബാധിക്കുന്ന മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്കെതിരെ ഇസ്ലാമിക ശരീഅത്ത് പ്രകാരം കടുത്ത നടപടികൾ തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.




