നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞടിക്കുന്ന കാഴ്ച്ചയ്ക്കാണ് രാഷ്ട്രീയ കേരളം സാക്ഷ്യം വഹിച്ചത്. കോൺഗ്രസ് ക്യാമ്പുകൾ പോലും പ്രതീക്ഷിക്കാത്ത തരത്തിലേക്ക് കാര്യങ്ങൾ കുതിക്കുകയായിരുന്നു എന്നും പറയാം. എന്തായാലും 10 വർഷത്തിനിപ്പുറം കേരളത്തിലൊരു വലത് സർക്കാർ രൂപീകരിക്കപ്പെടാൻ പോവുകയാണ്. ഇനി അറിയേണ്ടത് ആരായിരിക്കും പുതിയ നായകൻ, ആരൊക്കെയായിരിക്കും സഹനായകർ എന്നെല്ലാമാണ്. യുഡിഎഫ് വിപ്ലവത്തിന് പിന്നാലെ പുതിയ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചർച്ചകൾക്കും തുടക്കമായിട്ടുണ്ട്. യുഡിഎഫിനെ സമാനതകളില്ലാത്ത വിജയത്തിലേക്ക് നയിച്ച വിഡി സതീശൻ മുഖ്യമന്ത്രിയാകുമോ അതോ മറ്റാരെങ്കിലും ആ സ്ഥാനത്തേക്ക് വരുമോ എന്നതടക്കമുള്ള ചർച്ചകളും ഇതോടെ ചൂടുപിടിച്ചു. സതീശനു പുറമെ രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ എന്നിവർക്കായും ചരടു വലികൾ സജീവം.
മുഖ്യമന്ത്രി ആരെന്നത് മറ്റ് മന്ത്രിമാരുടെ തെരഞ്ഞെടുപ്പിനേയും സ്വാധീനിക്കും. മാത്രമല്ല മന്ത്രിസഭാ രൂപീകരണത്തിൽ സാമുദായിക സന്തുലനം, പിന്നാക്ക വിഭാഗ, ജില്ലാ പ്രാതിനിധ്യമടക്കമുള്ളവയും പ്രധാന ഘടകങ്ങളാണ്. പ്രത്യേകിച്ച് കോൺഗ്രസിനെ സംബന്ധിച്ച് ഏകപക്ഷീയമായ തീരുമാനങ്ങൾക്ക് അവസരമില്ല. എല്ലാ ഘടകകക്ഷികളേയും സാമൂദായിക സംഘടനകളേയും ഉൾക്കൊണ്ട് മാത്രമേ കേരളത്തിലൊരു യുഡിഎഫ് സർക്കാരിന് മുന്നോട്ട് പോകാനാവൂ. കുറച്ച് സാധ്യതകൾ നമുക്ക് പരിശോധിക്കാം.
21 അംഗ മന്ത്രിസഭയായിരിക്കും ഉണ്ടാകുക. അതിൽ കോൺഗ്രസിനു മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിമാരുണ്ടാകാൻ സാധ്യതയുണ്ട്. മുന്നണിയിലെ രണ്ടാമത്തെ വലിയ ഒറ്റ കക്ഷിയായ മുംസ്ലീം ലീഗിന്റെ മന്ത്രിസ്ഥാനങ്ങളെ പറ്റിയാകും ചർച്ചകളധികവും നടക്കുക. നിലവിലെ സാധ്യതകളും ലീഗിന്റെ പ്രകടനവും അനുസരിച്ച് 5 മന്ത്രിമാരെ ലഭിച്ചേക്കും. ഒരു ഉപമുഖ്യമന്ത്രി സ്ഥാനം കിട്ടിയാലും അത്ഭുതപ്പെടാനില്ല. യുഡിഎഫ് വിജയത്തിൽ ലീഗിന്റെ പങ്ക് എത്രത്തോളമുണ്ടെന്ന് ഇന്നലെ നാം കണ്ടതാണ്. കേരള കോൺഗ്രസ് ജോസഫ്, ജേക്കബ് ഗ്രൂപ്പുകൾ, ആർസ്പി, സിഎംപി കക്ഷികൾക്ക് ഓരോ മന്ത്രി സ്ഥാനവുമുണ്ടാകും.
5 എംഎൽഎമാർക്ക് ഒരു മന്ത്രി എന്നതാകും അടിസ്ഥാന സൂത്രവാക്യം. 63 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറിയ കോൺഗ്രസിനു ഈ കണക്കനുസരിച്ചാണ് 12 മന്ത്രിസ്ഥാനം. ഇതിനൊപ്പം സ്പീക്കർ സ്ഥാനവും കോൺഗ്രസിനായിരിക്കും. 63 സീറ്റുള്ളതിനാൽ ധനകാര്യം അടക്കമുള്ള സുപ്രധാന വകുപ്പുകളും ഒരുപക്ഷേ കോൺഗ്രസ് തന്നെ ഏറ്റെടുത്തേക്കും.
കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിൽ ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം വിവാദമായിരുന്നു. അത് കുറയ്ക്കണമെന്ന തരത്തിൽ ചർച്ചകളും നടന്നിരുന്നെങ്കിലും ഇത്തവണത്തെ ലീഗിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം ഉണ്ടായ സാഹചര്യത്തിൽ 5 മന്ത്രിമാർ അവർക്ക് ഔദാര്യമല്ല, അവകാശമാണ്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും ലീഗിനായിരിക്കും. ഒപ്പം കീഴ്വഴക്കം പോലെ വിദ്യാഭ്യാസ വകുപ്പും ലഭിച്ചേക്കും. പികെ കുഞ്ഞാലിക്കുട്ടി മന്ത്രിയാകുമെന്ന കാര്യത്തിൽ തർക്കമില്ല. ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുകയാണെങ്കിൽ അത് കുഞ്ഞാലിക്കുട്ടിക്കായിരിക്കും. ഇനി അതില്ലെങ്കിൽ പ്രധാന വകുപ്പുകളിലൊന്ന് ഉറപ്പ്. പികെ ബഷീർ, എൻ ഷംസുദ്ദീൻ, ആബിദ് ഹുസൈൻ തങ്ങൾ, മഞ്ഞളാംകുഴി അലി, കെഎം ഷാജി എന്നിവരുടെ പേരുകൾക്കാണ് പിന്നീട് മുൻതൂക്കം.
ഏഴ് സീറ്റുകളുള്ള കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് ഒരു മന്ത്രിയും ചീഫ് വിപ്പ് സ്ഥാനവും കിട്ടിയേക്കും. അതേസമയം യുഡിഎഫിലെ അസോസിയേറ്റ് അംഗങ്ങളായ ആർഎംപി, മാണി സി കാപ്പന്റെ കേരള ഡെമോക്രാറ്റിക് പാർട്ടി എന്നിയ്ക്കു മന്ത്രിസ്ഥാനം ലഭിച്ചേക്കില്ല. സിപിഎം വിമതരായി മത്സരിച്ച ജി സുധാകരൻ, വി കുഞ്ഞികൃഷ്ണൻ, ടികെ ഗോവിന്ദൻ എന്നിവരേയും മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കില്ല. ഇക്കൂട്ടത്തിൽ എന്തെങ്കിലും സാധ്യതകളുണ്ടെങ്കിൽ അത് ജി സുധാകരനാണ്.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കെ മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പിസി വിഷ്ണുനാഥ് എന്നിവർ മന്ത്രി സ്ഥാനത്തേക്ക് ഉറപ്പായും പരിഗണിക്കപ്പെടും. ഏറ്റവുമധികം വനിതാ പ്രതിനിധകളുള്ള നിയമസഭ എന്ന ചരിത്രത്തിലേക്ക് കടക്കുന്ന ഇത്തവണ, ഷാനി മോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ എന്നിവരിൽ ഒരാൾ വനിതാ പ്രാതിനിധ്യമായി കടന്നു വന്നേക്കാം. എപി അനിൽ കുമാർ, എം ലിജു, വിടി ബൽറാം, ടി സിദ്ദിഖ്, ചാണ്ടി ഉമ്മൻ, എൻ ശക്തൻ, മാത്യു കുഴൽനാടൻ, ടിജെ വിനോദ്, എം വിൻസെന്റ്, കെ ജയന്ത് എന്നിവരുടെ പേരുകളും നേതൃത്വത്തിന്റെ മുൻപിലെത്തും. ഇവരിൽ ഒരാൾ സ്പീക്കറുമായേക്കും.
കേരള കോൺഗ്രസിൽ നിന്നു മോൻസ് ജോസഫ് മന്ത്രിയാകാനാണ് കൂടുതൽ സാധ്യത. ചീഫ് വിപ്പ് സ്ഥാനം കിട്ടിയാൽ തോമസ് ഉണ്ണിയാടൻ ആ സ്ഥാനത്തേക്ക് വന്നേക്കും. ആർഎസ്പിയിൽ നിന്നു ഷിബു ബേബിജോൺ, കേരള കോൺഗ്രസ് ജേക്കബിൽ നിന്നു അനൂപ് ജേക്കബ്, സിഎംപിയിൽ നിന്നു സിപി ജോൺ എന്നിവർ മന്ത്രിമാരാകും.
ചുരുക്കത്തിൽ, ഭരണമാറ്റം ആഗ്രഹിച്ച കേരള ജനത നൽകിയ ഈ വമ്പിച്ച ജനവിധി യുഡിഎഫിന് നൽകുന്നത് വലിയ ഉത്തരവാദിത്തമാണ്. വികസന മുരടിപ്പിനും ഭരണവിരുദ്ധ വികാരത്തിനും എതിരായ പോരാട്ടത്തിൽ സമാനതകളില്ലാത്ത ഐക്യമാണ് മുന്നണി കാഴ്ചവെച്ചത്. ഇനി വരാനിരിക്കുന്ന ദിവസങ്ങളിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലും മന്ത്രിസഭാ രൂപീകരണത്തിലും ഇതേ ഐക്യം നിലനിർത്തുക എന്നത് കോൺഗ്രസിനും ഘടകകക്ഷികൾക്കും നിർണ്ണായകമാണ്.
ഗ്രൂപ്പ് താൽപ്പര്യങ്ങൾക്കും സാമുദായിക പരിഗണനകൾക്കും അപ്പുറം, ഭരണക്ഷമതയുള്ള ഒരു ടീമിനെ നാടിന് സമ്മാനിക്കാൻ നേതൃത്വത്തിന് സാധിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. വരാനിരിക്കുന്ന അഞ്ച് വർഷം കേരളത്തിന്റെ വികസന ഭൂപടത്തിൽ പുതിയ മാറ്റങ്ങൾ കുറിക്കാൻ ഈ ‘വലതുപക്ഷ’ സർക്കാരിന് കഴിയട്ടെ എന്ന് പ്രത്യാശിക്കാം. പുതിയ നായകന്റെ കീഴിൽ കേരളം പുതിയൊരു ദിശയിലേക്ക് ചുവടുവെക്കുമ്പോൾ, അത് വെറുമൊരു ഭരണമാറ്റമല്ല, മറിച്ച് ജനങ്ങളുടെ പ്രതീക്ഷകളുടെ പൂർത്തീകരണമാകണം.




