തിരുവനന്തപുരം: സംസ്ഥാനത്ത് ഉണ്ടായ തിരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയമാണെന്നും അത് ഒരേയൊരു രാഷ്ട്രീയ മുന്നണിയുടെ നേട്ടമല്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. ജനങ്ങൾ അസന്തോഷം പ്രകടിപ്പിച്ച് മാറ്റത്തിനായി വോട്ട് ചെയ്തതാണ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അത് യുഡിഎഫിന് അനുകൂലമായി മാറിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎമ്മിനകത്തെ ആഭ്യന്തര പ്രശ്നങ്ങൾ ഉൾപ്പെടെ ചില ഘടകങ്ങൾ പല മണ്ഡലങ്ങളിലെയും തോൽവിക്ക് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് കോൺഗ്രസ് ആരെയായാലും തീരുമാനിക്കട്ടെ, എൻഎസ്എസിന് പ്രത്യേക അഭിപ്രായമില്ലെന്നും യോഗ്യതയും പരിചയവുമുള്ളവരെയാണ് തിരഞ്ഞെടുക്കേണ്ടതെന്നും സുകുമാരൻ നായർ പറഞ്ഞു. ഈ വിഷയത്തിൽ അന്തിമ തീരുമാനം കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന്റേതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വി.ഡി. സതീശനെതിരായ എൻഎസ്എസിന്റെ നിലപാട് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചിട്ടില്ലെന്നും, ചില വിഷയങ്ങളിൽ ഇപ്പോഴും അഭിപ്രായവ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചാലും അത് അംഗീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളെ കുറിച്ച് പ്രതികരിക്കാൻ തയ്യാറല്ലെന്നും, ആ വിഷയങ്ങളിൽ അഭിപ്രായം പറയാനില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
പത്തനാപുരം ഉൾപ്പെടെ വിവിധ മണ്ഡലങ്ങളിൽ എൻഎസ്എസ് സമദൂര നിലപാട് സ്വീകരിച്ചിരുന്നുവെന്നും, ആരെയെങ്കിലും പിന്തുണയ്ക്കണമെന്ന നിർദേശം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ് കുമാറിന്റെ തോൽവിയിൽ പ്രാദേശിക തലത്തിലുള്ള എൻഎസ്എസ് പ്രശ്നങ്ങളും ചില അളവിൽ സ്വാധീനിച്ചിട്ടുണ്ടാകാമെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.




