ടെഹ്‌റാൻ: ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ നിർണായക പുരോഗതി ഉണ്ടായതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതത്തിന് സംരക്ഷണം നൽകുന്ന ‘പ്രോജക്ട് ഫ്രീഡം’ താൽക്കാലികമായി നിർത്തിവെച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ പ്രതിനിധികളുമായി സമഗ്ര കരാറിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന പ്രതീക്ഷ ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചു. ഇതോടെ മേഖലയിലെ സൈനിക നടപടികളിൽ കുറവ് സംഭവിച്ചതായാണ് സൂചന. അന്തിമ കരാറിനായി പാകിസ്ഥാൻ ഉൾപ്പെടെ ചില രാജ്യങ്ങൾ മധ്യസ്ഥ ശ്രമങ്ങൾ തുടരുകയാണ്.
ചർച്ചകൾക്ക് വഴിയൊരുക്കുന്നതിനായാണ് കപ്പൽ സുരക്ഷാ ദൗത്യം താൽക്കാലികമായി നിർത്തിയതെന്ന് അമേരിക്ക വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ ഫെബ്രുവരി 28-ന് ആരംഭിച്ച ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ ആക്രമണ പരമ്പര പൂർത്തിയായതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു.
ഇറാനിലെ ആണവ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണം. ഇനി ആക്രമണങ്ങൾ ഉണ്ടാകില്ലെന്നും യുഎസ് വ്യക്തമാക്കി. എന്നാൽ ഇറാന്റെ ആണവ പദ്ധതികൾ പൂർണ്ണമായി നിർത്തലാക്കാതെ ഉപരോധങ്ങൾ പിൻവലിക്കില്ലെന്നും അമേരിക്ക നിലപാട് വ്യക്തമാക്കി.




