തൃശ്ശൂർ: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥിയുടെ സഹോദരനെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. ചേർപ്പ് പടിഞ്ഞാട്ടുമുറി തിരുത്തിക്കാട്ടിൽ ഉനൈസ് (26) നെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
2025 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്ഥാനാർഥിയുടെ അശ്ലീല വീഡിയോ കൈവശമുണ്ടെന്നും അത് പുറത്തുവിട്ട് കുടുംബത്തെ അപമാനിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പ്രതി പണം തട്ടിയെടുത്തതെന്നാണ് പരാതി. പല തവണകളിലായി 61,500 രൂപയും 16,000 രൂപ വിലവരുന്ന പുതിയ മൊബൈൽ ഫോണും ഇയാൾ കൈക്കലാക്കിയതായി പോലീസ് പറഞ്ഞു.
ആദ്യമായി സ്ഥാനാർഥിയായ പുതിയവീട്ടിൽ പി.എസ്. ഫൈസൽ ചേർപ്പ് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്, വ്യാജ അശ്ലീല വീഡിയോയുടെ പേരിൽ ഭീഷണി നേരിട്ടതായി ഫൈസലിന്റെ സഹോദരൻ അഫ്സലും ഡിസംബറിൽ പരാതി നൽകി. എന്നാൽ രണ്ട് പരാതികളിലും നടപടി ഉണ്ടായില്ലെന്ന് ആരോപിച്ച് അഫ്സൽ 2026 ജനുവരി 10-ന് ഇരിങ്ങാലക്കുട ഡിവൈഎസ്പിയെ സമീപിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 25-ന് ചേർപ്പ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.






