പത്തനംതിട്ട: കാർ അപകടം കണ്ടറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ ആളെ ആംബുലൻസ് ഇടിച്ച് മരിച്ചു. ഇലന്തൂർ പാലച്ചുവട് സ്വദേശിയായ മാത്യു ടി. ശാമുവേൽ (റെജി-58) ആണ് മരിച്ചത്. വൈകിട്ട് ആറുമണിയോടെ പാലച്ചുവടിന് സമീപം ജെബിൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ പറമ്പിലേക്ക് തലകീഴായി മറിഞ്ഞു. ജെബിന് പരിക്കുകളൊന്നും ഉണ്ടായില്ല. അപകടം അറിഞ്ഞ് സമീപവാസിയായ മാത്യു ശാമുവേൽ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തേക്ക് എത്തുകയായിരുന്നു.
ഇതിനിടെ രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് മാത്യുവിനെ ഇടിക്കുകയായിരുന്നു. തുടർന്ന് സമീപം പോയിരുന്ന ഇരുചക്രവാഹനത്തിലും ഇടിച്ച ശേഷം ആംബുലൻസ് പറമ്പിലേക്ക് മറിഞ്ഞു. അവിടെ കിടന്നിരുന്ന കാറിനുമേൽ ആംബുലൻസ് വീണതോടെ കാർ തകർന്നു. മാത്യുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോന്നി ബിലീവേഴ്‌സ് ആശുപത്രിയിൽ നിന്ന് കല്ലിശ്ശേരി കെ.എം. ചെറിയാൻ മെമ്മോറിയൽ ആശുപത്രിയിലേക്ക് രോഗിയായ സജിൻ രാജിനെ കൊണ്ടുപോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. സജിന്റെ ഭാര്യ വിനീത മോഹൻ, അമ്മ സജി ദേവി, വിനീതയുടെ സഹോദരൻ സജു, സ്റ്റാഫ് നഴ്‌സ്, ഡ്രൈവർ ജോബിൻ എന്നിവരും ആംബുലൻസിലുണ്ടായിരുന്നു. പരിക്കേറ്റ എല്ലാവരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിനീതയെ പിന്നീട് ചെങ്ങന്നൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ആംബുലൻസിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേന എത്തി ഡോർ പൊളിച്ചാണ് പുറത്തെടുത്തത്. മാത്യു ശാമുവേലിന്റെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ജോളി. മക്കൾ: പ്രീന (കാനഡ), പ്രിറ്റി (നഴ്‌സ്, കോഴഞ്ചേരി).






