മലപ്പുറം: എട്ടാംക്ലാസ് വിദ്യാർത്ഥി തേജസിന്റെ ആത്മഹത്യയെ തുടർന്ന് പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഒരു വിദ്യാർത്ഥിയുടെ ജീവനേക്കാൾ മാർക്കും ഗ്രേഡും പ്രധാനമാണെന്ന മാനേജ്മെന്റ് സമീപനമാണ് തേജസിന്റെ മരണത്തിന് കാരണമായതെന്ന് എസ്എഫ്ഐ ആരോപിച്ചു.
മോറൽ സയൻസ് വിഷയത്തിൽ മാർക്ക് കുറവാണെന്ന് ചൂണ്ടിക്കാട്ടി വീണ്ടും പരീക്ഷ എഴുതണമെന്ന് നിർദേശിച്ചതും, ടിസി ആവശ്യപ്പെട്ടെത്തിയ വിദ്യാർത്ഥിയെ മാനസികമായി സമ്മർദ്ദത്തിലാക്കിയതുമാണ് കുട്ടിയെ തളർത്തിയതെന്ന് സംഘടന പറഞ്ഞു.മുട്ടിലിരുത്തി ശിക്ഷിക്കുക, ആനുവൽ ഡേയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുക തുടങ്ങിയ ശാരീരിക-മാനസിക പീഡനങ്ങൾ സ്കൂളിൽ നടന്നതായും എസ്എഫ്ഐ ആരോപിച്ചു. ഇത്തരം നടപടികൾ കുട്ടിയുടെ ആത്മവിശ്വാസം തകർത്തുവെന്നും സംഘടന കുറ്റപ്പെടുത്തി.
അതേസമയം, തേജസിന്റെ ആത്മഹത്യ അധ്യാപകരുടെ പീഡനത്തെ തുടർന്നാണെന്ന് കുടുംബവും ആരോപിക്കുന്നു. അച്ഛൻ ചിരട്ടമണ്ണ പൂങ്ങോട്ടിൽ ഹരീഷ് ജില്ലാ പോലീസ് മേധാവിക്ക് സ്കൂളിലെ അധ്യാപകർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ഈ മാസം രണ്ടിനാണ് തേജസിനെ വീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പെരിന്തൽമണ്ണ പോലീസ് കേസെടുത്തിരുന്നുവെങ്കിലും കാര്യമായ നടപടിയില്ലായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.






